Wednesday

സമ്മാനം

ഒരു നീണ്ട യാത്രക്കിടെ ആണ്‌ ഞാന്‍ അവരെ പരിചയപ്പെട്ടതു. നാല്‍പ്പതിനു മേല്‍ പ്രായം. നിസ്സംഗത നിഴലിച്ച മുഖം.


വെറുതെ സംസാരിച്ചു തുടങ്ങിയ ഞാന്‍ എപ്പോളോ കേള്‍വിക്കാരിയായി മാറി..അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു...


ആറുസഹോദരങ്ങള്‍ക്കും ശേഷം , എറ്റവും ഇളയവള്‍ ആയി പിറന്നതു...
രണ്ടു വയസാകും മുന്‍പു വിധി അമ്മയെ കൊണ്ടു പോയതു..
കല്യാണപ്രായമെത്തിയപ്പൊള്‍, ഇഷടപ്പെട്ടു വന്ന ചെക്കനെ, വീട്ടുകാര്‍ ചേച്ചിക്കായി കല്യാണം ഉറപ്പിച്ചതു...
കുടുംബസ്വത്തു ഭാഗം വെച്ചപ്പൊള്‍, അച്ഛന്‍ സ്വത്തിന്റെ ഭാഗവും , തന്നെയും , നോക്കാന്‍ ആങ്ങളയെ ഏല്‍പ്പിച്ചതു...


മൂന്നു വയസ്സായ മകളെ കയ്യില്‍ എല്‍പ്പിചു, ഭര്‍ത്താവു ലോകത്തോടു വിട പറഞ്ഞതു...
ഒരമ്മയും മകളും.. തനിയെ ഉള്ള താമസം..,
അയല്‍ വക്കക്കാരുടെ കയ്യിലിരിപ്പു കൊണ്ടു, ഭര്‍ത്താവു വെച്ചു കൊടുത്ത ആ വീടു ഉപേക്ഷിക്കേണ്ടി വന്നതു...


സഹായിക്കേണ്ടി വന്നെങ്കിലോ എന്നോര്‍ത്തു, ബന്ധുക്കള്‍ ഒരോന്നായി കൈയ്യൊഴിഞ്ഞതു...
പതിനെട്ടു വയസ്സായപ്പോള്‍ തന്നെ, മകളെ ഒരുവനെ എല്‍പ്പിച്ചതു...
കല്യാണ ചെലവിന്റെ കടം തീരും മുന്‍പെ മകളുടെ പ്രസവത്തിനു കടം വാങ്ങേണ്ടി വന്നതു...


കടം ഇരട്ടി ആയപ്പോളും പേരക്കുഞ്ഞിന്റെ , മുഖം കണ്ടു ആശ്വസിച്ചതു...
തനിക്കൊരു കൂട്ടാകുമല്ലോ എന്നു കരുതി, മകളൊടും ഭര്‍ത്താവിനോടും തന്റെ കൂടെ താമസിക്കാന്‍ പറഞ്ഞതു...
കടം വീട്ടാന്‍ കൂടുതല്‍ സമയം ജോലി ചെയ്തതു...
ഭര്‍ത്താവുണ്ടാക്കുന്ന കാശു സൂക്ഷിച്ചു വെക്കുകയും, അമ്മ ഉണ്ടാക്കുന്നതു മുഴുവന്‍ മകള്‍ ചെലവാക്കുകയും ചെയ്തതു...


വീട്ടിലെ ചിലവു നോക്കണമെങ്കില്‍ ദിവസം നൂറു രൂപ ഏല്‍പ്പിക്കണം എന്നു മകള്‍ പറഞ്ഞതു...
രണ്ടാമതൊരു പേരക്കുഞ്ഞിനെക്കൂടി സമ്മാനിക്കാന്‍ മകള്‍ തയ്യാറെടുത്തതു...


ഒരിക്കലും തീരാത്ത കടത്തിന്റെ കണക്കുമായി ആള്‍ക്കാര്‍ വീടിനുമുന്‍പില്‍ കാവല്‍ നിന്നതു...


അവസാനം വീടു വിട്ടിറങ്ങിയപ്പോള്‍, തിരിച്ചു വിളിക്കാന്‍ നില്‍ക്കാതെ മകള്‍ അകത്തേക്കു കയറിപ്പോയതു...
അങ്ങനെ ... അങ്ങനെ...


അവര്‍ സംസാരം നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു ." എന്നിട്ടിപ്പോ ചേച്ചി എന്തു ചെയ്യണു..?"

"ഞാന്‍ ഹോം നേഴ്സായി ജോലിചെയ്യുന്നു.. എര്‍ണാകുളത്തു.."

"ഇപ്പോള്‍ എങ്ങോട്ടേക്കു പൊകുന്നു ?".

ഇത്തിരി നേരം അവര്‍ ഒന്നും പറഞ്ഞില്ല..
പിന്നെ കയ്യില്‍ ഇരുന്ന പൊതി സാവധാനം അഴിച്ചു .

" കുഞ്ഞിനെ കാണാന്‍..
മൂന്നു മാസമായി മകള്‍ക്ക്‌ രണ്ടാമത്തെ കുഞ്ഞുണ്ടായിട്ടു...ഇതു വാങ്ങാന്‍ ഇപ്പോളേ കാശു ഒത്തു വന്നോള്ളു.."

കയ്യില്‍ തുറന്ന പൊതിയിലേക്കു ഞാന്‍ നോക്കി.

വര്‍ണ്ണാക്കടലാസില്‍, വെള്ളക്കല്ലു പതിച്ച രണ്ടു കുഞ്ഞിക്കമ്മലുകല്‍.

25 comments:

മുല്ലപ്പൂ said...

സമ്മാനം.................

myexperimentsandme said...

ടച്ചിംഗ് (കഃട് വിശാലന്‍) പോസ്റ്റ്. ശരിക്കും നടന്നതുതന്നെ?

മുല്ലപ്പൂ said...

നടന്നതു തന്നെ വക്കാരീ...

കുറുമാന്‍ said...

ഒരു കഥ വായിച്ചതിന്റെ നോവിപ്പോഴും മാറിയിട്ടില്ല (സാക്ഷിയുടെ), ഇപ്പോള്‍ ഇതാ, ഒരിക്കലും, കണ്ടിട്ടില്ലാത്ത ആ സ്നേഹസമ്പന്നയായ, ചേച്ചിയുടെ നിസ്സഹായ അവസ്ഥ ഓര്‍ത്തു, അവരുടെ ഏകാന്തതയെ ഓര്‍ത്ത്, വീണ്ടും എന്റെ മനസ്സ് നീറുന്നു (ഇന്നലെ ബിയറഡിച്ചിട്ടു വന്ന അസ്ഡിറ്റിയൊന്നുമല്ലാട്ടാ :)

അരവിന്ദ് :: aravind said...

ഊപ്‌സ്!!
മുല്ലപ്പൂ.....മനോഹരമല്ലാത്ത ഒരു ചിത്രം അതിമനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു.
കൊണ്ടു..നെഞ്ചില്‍ കൊണ്ടു.

Anonymous said...

മോ‍ളൂ.. നന്നായിട്ടുണ്ടു‍

ദേവന്‍ said...

പാവം..

Sreejith K. said...

വായിച്ച് വിഷമായെങ്കിലും എഴുത്ത് ഇഷ്ടായി.

Kumar Neelakandan © (Kumar NM) said...

മുല്ലപ്പൂവേ, നന്നായിട്ട് എഴുതിരിക്കുന്നു.
വീണ്ടും വരട്ടെ ഇതുപോലെ നല്ലെഴുത്ത്.

Visala Manaskan said...

'വര്‍ണ്ണാക്കടലാസില്‍, വെള്ളക്കല്ലു പതിച്ച രണ്ടു കുഞ്ഞിക്കമ്മലുകല്‍'

ആ വര്‍ണ്ണക്കടലാസിന്റെയുള്ളില്‍ ഒരു ചെറിയ വെള്ളാരം കല്ല് കൂടെയുണ്ടായിരുന്നു. എന്റെ ചങ്കിലേക്ക് കല്ലും കമ്മലും ഒന്നിച്ച് ചുരുട്ടി ശക്തിയായി എറിഞ്ഞപോലെയൊരു വേദന.

കഥക്ക് ‘കുഞ്ഞിക്കമ്മലുകള്‍’ എന്നിടാഞ്ഞെതെന്തേ പേര്‍. റ്റച്ചിങ്ങ്!

കണ്ണൂസ്‌ said...

എല്‍.ജി., ദേവന്‍, സാക്ഷി ഇതാ ഇപ്പോള്‍ മുല്ലപ്പൂവും.

ഇതെന്താ ഇന്ന് ബ്ലോഗില്‍ എല്ലാവരും സങ്കടപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത്‌?

Sreejith K. said...

ഓ.ടോ. എന്താ മുല്ലപ്പൂ ബ്ലോഗിന്റെ മുകളില്‍ ഒരു About വെറുതേ കിടക്കുന്നത്. ടെമ്പ്ലേറ്റ് പരീക്ഷണങ്ങള്‍ ഇത് വരെ തീര്‍ന്നില്ലേ?

ചില നേരത്ത്.. said...

മുല്ലപ്പൂ
വളരെ ഹൃദ്യമായിരിക്കുന്നു.
മനസ്സിലേക്കോടിയെത്തിയ ഒരുപാട് കഥാപാത്രങ്ങളാണ് സമ്മാനം എനിക്ക് സമ്മാനിച്ചത്. എല്ലാം പരുക്കന്‍..കഥ വേദനിപ്പിക്കുക കൂടെ ചെയ്യുന്നു.

reshma said...

പാവം പാവം പാവം

സു | Su said...

മുല്ലപ്പൂവേ :) കദനം നിറഞ്ഞ ജീവിതത്തിന്റെ കഥ നന്നായി കേട്ടോ.

പണിക്കന്‍ said...

മുല്ലപൂവേ...മനസ്സില്‍ത്തട്ടിയ കഥ... നന്നായിട്ടുണ്ട്‌ ട്ടോ...

Anonymous said...

ചിലര്‍ ഇങ്ങനെയാണ്‌,
വന്നുഭവിക്കുന്നതൊക്കെയും ഒരു പരാതിയുമില്ലാതെ അനുഭവിക്കാന്‍ തയ്യാറാകുന്നാവര്‍.അവരുടെ ജീവിതം എങ്ങനെ എഴുതിയാലും ഇത്രയേ വായിക്കാനുണ്ടാകും.

നന്നായിട്ടുണ്ട്‌

ബിന്ദു said...

നന്നായി എഴുതിയിട്ടുണ്ടു, പാവം..

മുല്ലപ്പൂ said...

കമന്റിയ എല്ലാര്‍ക്കും നന്ദി...
വാക്കാരീ: :)
കുറുമാന്‍: :) അനാഥത്വം ഏകാന്തത ഇതൊക്കെയാണു എറ്റവും വലിയ ദുഖങ്ങള്‍
അരവിന്ദ്‌: :)
ഒരാള്‍ : :)
ദേവേട്ടാ: :)
ശ്രീജിത്‌: :)
കുമാര്‍: :)
കണ്ണുസ്‌:
ഇബ്രു: :) ചിലരുടെ ദുഖങ്ങള്‍ അനുഭവിച്ചുതീര്‍ക്കാന്‍ ഒരു ജീവിതം പോരാതെ വരും..
രേഷ്മ: :)
സു::)
പണിക്കന്‍: :)
തുളസി: :)
ബിന്ദു: :)



വിശാല: :) അവസാനമേ ആ പൊതിയില്‍ എന്താണു എന്നു ഞാന്‍ അറിയുന്നുള്ളൂ... നിങ്ങളും..
അതുകൊണ്ടാണു പേരു "കുഞ്ഞിക്കമ്മലുകല്‍ " എന്നു വെയ്ക്കാഞ്ഞതു.. (ആദ്യം അങ്ങനെ ആണു എഴുതിയതു..)

ശ്രീജിത്ത്‌ :) ഇനിയും ഒരങ്കത്തിനു ബാല്യം ഉണ്ടല്ലേ...

Obi T R said...

വായിച്ചിട്ട്‌ കണ്ണുകള്‍ നിറഞ്ഞു :-(

ദേവന്‍ said...

ഇതാ മുല്ലപ്പൂവിന്റെ വണ്ടി എത്തിപ്പോയി

വര്‍ണ്ണമേഘങ്ങള്‍ said...

വളരെ ഹൃദയഹാരിയാണിത്‌.
എനിക്കറിയാം ഒത്തിരിപ്പേരേ,
മജ്ജയും, മാംസവും, മനസും എല്ലാം രക്തബന്ധങ്ങള്‍ക്ക്‌ തീറെഴുതിക്കൊടുത്തവര്‍..
ജീവിതം മറ്റുള്ളവര്‍ പടര്‍ന്ന്‌ കയറുന്ന പടൂമരമാക്കി മാറ്റിയവര്‍..
ഒടുവില്‍, വേരറ്റ്‌ വീഴുമ്പോള്‍ താങ്ങായി മറ്റാരുമില്ലെന്ന തോന്നലില്‍ നീറുന്നവര്‍..
ഇവരെയൊക്കെ കാണാന്‍ കഴിഞ്ഞു.
എഴുത്ത്‌ ലളിതം, സുന്ദരം.

മനൂ‍ .:|:. Manoo said...

മുല്ലപ്പൂ,

എല്ലാ അമ്മമാരും ഇങ്ങനെയൊക്കെത്തന്നെ ആയിരിയ്ക്കാം...

വേദനകള്‍ സ്വയമേറ്റുവാങ്ങി... തിരസ്കരിക്കപ്പെടുന്നതിലും പരിഭവിയ്ക്കാതെ...
അവര്‍ക്കു സ്നേഹിയ്ക്കാന്‍ മാത്രമേ കഴിയൂ...

നന്നായി...

മുല്ലപ്പൂ said...

ഒബീ: അതേ അവസ്ഥ ആയിരുന്നു എനിക്കും..
വര്‍ണ്ണമേ, മഴനൂലേ : അമ്മ എന്നതാകും സ്നെഹതിന്റെ അവസാനത്തെ വാക്കു..

നന്ദി...

monu said...

nice one :)