Tuesday

പ്രണയലേഖനം

ചേട്ടന്റെ അച്ഛന്‍ ഫോണില്‍ വിളിച്ചു . അങ്ങനെ എപ്പോളും ഒന്നും വിളിക്കാറില്ല .
കാര്യമാത്ര പ്രസക്തമായി  സംസാരിക്കുകയും എന്നാല്‍ കളിയാക്കാന്‍ കിട്ടുന്ന ഒരവസരം പോലും പാഴാക്കാത്തതുമായ ഒരു പ്രകൃതം.
അന്നു കുടും ബ വീട്ടില്‍ നടക്കുന്ന അറ്റകുറ്റപണിയുടെ ഭാഗമായി പെയിന്റ് അടിയും, അടുക്കി പറക്കലും തകൃതി ആയി നടക്കുന്നു

"എന്താ അച്ഛാ വിശേഷിച്ചു ?"
"അതു പിന്നെ നിങ്ങടെ കുറെ പ്രധാനപ്പെട്ട കടലാസു കെട്ടുകള്‍ ഇവിടെ ഇരിക്കുന്നു എന്തു ചെയ്യണം ?"

"ഒരു കവറില്‍ ഇട്ടു അവിടെ വെച്ചേക്കൂ .അടുത്ത വീക്കെണ്ടില്‍ എടുത്തോളാം ."

അത്യാവശ്യം വേണ്ടതെല്ലാം ഇവിടെ ഉണ്ടല്ലോ എന്നാലും ഇതു എന്തായിരിക്കും ?
എന്തായാലും അവിടെ എത്തുമ്പോ മറക്കാതെ ചോദിക്കാം

വീക്കെണ്ടില്‍ വീടെത്തുമ്പോ ഉമ്മറത്തു എല്ലാരും ഉണ്ട് . അച്ഛനും അമ്മയും വല്യേട്ടനും ചേടത്തിയും അനിയനും . മിക്കവാറും ഞങ്ങള്‍ എത്തുമ്പൊ അങ്ങനെ  ആണു.

എത്തിയതെ, മറക്കണ്ട എന്നു കരുതി ഞാന്‍ അച്ഛനോടു ചോദിച്ചു . 'അച്ഛന്‍ എടുത്തു വെച്ചിരിക്കുന്ന എന്തോ  പേപ്പറുകള്‍ ?"

ചേടത്തി ചിരിച്ചു കൊണ്ടു അകത്തേക്കു പോയി . ഒരു കവറും കയ്യിലെടുത്തു തിരികെ വന്നു . കയ്യില്‍ വ്ച്ചു തന്നു കൊണ്ടു പറഞ്ഞു .

" കഴിഞ്ഞ ദിവസം ഞാന്‍ മുറിയില്‍ നിന്നു ഇറങ്ങി വന്നതു അച്ഛന്റെ  ഉറക്കെ ഉള്ള വായന കേട്ടു ആണു.
ദിനപത്രത്തില്‍ എന്താ ഇത്ര ഉറക്കെ വായിക്കാന്‍ എന്നു ശ്രദ്ധിചപ്പോളല്ലെ മനസ്സിലായതു . അതു പത്രമല്ല എന്നും ഇതാണെന്നും.
ഇനിയെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വെക്കൂ."കൂട്ടത്തില്‍ ഒരു ചിരിയും

കയ്യില്‍ തന്ന കവറിലേക്കു ഞാന്‍ പാളി നോക്കി.

 കല്യാണം കഴിഞ്ഞു പഠിക്കാന്‍ പോയപ്പൊള്‍, ചേട്ടന്‍ എനിക്കയച്ച കത്തുകള്‍