Saturday

പങ്ക്.

കാലത്തെ ഓഫീസ് അങ്കത്തിനുള്ള പുറപ്പാടില്‍ ഫോണിന്റെ കരച്ചില്‍.ആരാവും ?

"മാഡം , സാര്‍ ഇറുക്കാ" എന്ന് ചേട്ടന്റെ കുളിയുടെ സമയത്തു, കൃത്യമായി അന്വേഷിക്കുന്ന തമിഴനോ?
"റസാക്കിനു കാശു കൊടുത്തൊ ?" എന്നു സ്ഥിരം അന്വേഷിക്കുന്ന റോങ്ങ് നമ്പറോ ?
("ഭരണഘടനയില്‍ ഏതു വിഭാഗത്തിലാണു റസാക്കിനു ഞങ്ങള്‍ കാശ് കൊടുക്കാന്‍ പറഞ്ഞിട്ടുള്ളതു ?"എന്ന ചേട്ടന്റെ ചോദ്യം പോലും അയാളെ തളര്‍ത്തിയിരുന്നില്ല)
രണ്ടാം ക്ലാസുകാരന്റെ ആരാധികമാരായ ആതിരയോ,അതോ പവിത്രയോ?
"ചെച്ച്യേ , ചീര വേണൊ" എന്നു ഫോണില്‍ അന്വേഷിക്കുന്ന അയലത്തുകാരിയോ?

ഈ "ഐതു കസിന്‍സില്‍" ആരെങ്കിലും ആവുമൊ ഇതു?

എന്തായാലും ഇതു ആര്യപുത്രന്‍ കൈകാര്യം ചെയ്യുന്നതാവും ഉചിതം എന്നു ഭാവിച്ച് നില്‍ക്കുമ്പോള്‍
മുകളില്‍ നിന്നും ഉത്തരവ്. അതു കൈപ്പറ്റി നേരെ ഫോണിനടുത്തേക്ക്.

"ഹലോ"
"മോളെ"
(ആങ്ങളയാണ്. ഈ പ്രായത്തിലും മോളെ എന്നു വിളിക്കണമെങ്കിലേ)

"ആ , എന്താ ചേട്ടായി ?"
"എന്റെ വണ്ടി വര്‍ക്ക് ഷോപ്പിലാ. നാട്ടില്‍ പോകാന്‍, വണ്ടി ഒന്നു വേണം . വൈകുന്നേരം ഞാന്‍ വരാം"
"വണ്ടിക്കെന്തോ ചെറിയ പണി ഉണ്ടെന്നു പറയുന്ന കേട്ടു. അതു സാരമില്ല നിങ്ങള്‍ പോയി വന്നിട്ടാകാം"

ആങ്ങള നാട്ടില്‍ പോയാല്‍ , തിരികെ വരുമ്പോള്‍ അമ്മ കൊടുത്തു വിടുന്ന ഉപ്പേരി , പലഹാരങ്ങള്‍, ചക്ക, തേങ്ങ ,മാങ്ങ ,പഴം, ഓമക്കാ എന്നു വേണ്ട , വടക്കേപറമ്പു തന്നെ കാറില്‍ ഒഴുകി വരുന്നതു സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.

വൈകുന്നെരം പറഞ്ഞപോലെ ആങ്ങള വന്നു.
"നിനക്കെന്തെങ്കിലും വേണോ ,നാട്ടീന്ന് ?"
"ഒന്നും വേണ്ട" എന്നു പറയാന്‍ വന്നെങ്കിലും , ഒന്നും മറക്കണ്ട എന്നേ അതു മനസ്സിലാക്കുകയുള്ളൂ എന്ന് അറിയാവുന്നതു കൊണ്ട് ഒരു "ഓ" ഇല്‍ കാര്യങ്ങള്‍ ഒതുക്കി.

നാട്ടില്‍ നിന്നും തിരിച്ചെത്തിയ ആങ്ങള മയില്‍വാഹനം സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് വിട്ടിലേക്കും പോയി.

"ആ വണ്ടി വന്നോ എന്നാല്‍ കൈയ്യോടെ അതു നന്നാക്കാന്‍ കൊടുത്തേക്കാം ".വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയ ചേട്ടന്‍
"അതില്‍ എന്തെങ്കിലും സാധനം ഉണ്ടോ എന്നു നോക്കൂ" വീടിന്റെ അകത്ത് രണ്ടുവയസ്സുകാരിക്കും രണ്ടാം ക്ലാസ്സുകാരനും ഇടയില്‍, ഹനുമാന്‍ ജമ്പ് കളിച്ചു കൊണ്ട് ഞാന്‍.

"ഇതാ നിന്റെ പങ്ക്." ഒരു പ്ലാസ്റ്റിക് ക്യാരി ബാഗില്‍, ചെറിയ എന്തോ ഒരു പോതി, ചേട്ടന്‍ മേശമേല്‍ വെച്ചു. എല്ലാം മൈക്രോ മിനി ആകുന്ന ഈ കാലത്തു, ഇതെല്ലാം കൂടി ,അമ്മ ഈ കുഞ്ഞിപൊതിയില്‍ ഒതുക്കിയോ ? ഞാന്‍ ഉദ്വേഗത്തൊടെ പൊതി തുറന്നു. നല്ല പഴുത്ത മൂന്നു പേരക്കകള്‍. "ആഹാ കൊള്ളാം." മൂന്നും പകുത്ത് കഴിച്ചതിനു ശേഷം ചേട്ടന്‍ വണ്ടിയുമായി പോയി.

വണ്ടി പണിക്കു കൊടുത്ത നാലാം ദിവസം വര്‍ക്ക് ഷോപ്പില്‍ നിന്നും വിളി വന്നു.
"മാഡം , സര്‍ ഉണ്ടോ അവിടെ? വണ്ടി റെഡിയായി . എപ്പോളാണ് വന്നെടുക്കുന്നത് എന്നറിയാന്‍ ആയിരുന്നു."
'ങെ. ഇവര്‍ ഇത്ര പെട്ടെന്ന് സേവന സന്നദ്ധരായോ?' പരിചയക്കാരായതു കൊണ്ടും, വണ്ടി പണിക്ക് കൊടുത്താല്‍ പിന്നെ ,പലതവണ അങ്ങോട്ട് വിളിച്ചാല്‍ മാത്രം ,പണിതീര്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്നത് കൊണ്ടും എനിക്കു തെല്ല് ഒരു അത്ഭുതം തോന്നി.
വൈകുന്നേരം ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.
"അവര്‍ എന്നേയും വിളിച്ചിരുന്നു. സമയമില്ലെങ്കില്‍ കൊണ്ടെ തരാം, എന്നു വരെ പറഞ്ഞു." ചേട്ടന്‍.
"സമയം വൈകിയതു കൊണ്ട് നാളെ ഞാന്‍ ചെന്ന് എടുത്തോളാം എന്ന് പറഞ്ഞു."

ഇടക്കിടെ അമ്മ വിളിച്ചു വെങ്കിലും, എന്തേ ഇത്തവണ തിരുവോണത്തോണി എത്താഞ്ഞതു എന്നു ഞാനോ ,ഒന്നും കൊടുത്തു വിടാന്‍ പറ്റിയില്ല എന്നു അമ്മയോ പറയുക ഉണ്ടായില്ല.

വൈകുന്നേരം ഓഫിസില്‍ നിന്നും നേരത്തെ വീട്ടില്‍ എത്തിയ ഞാന്‍, മക്കളുടെ വീരകൃത്യങ്ങളുടെ കണക്കുകള്‍ കേട്ടു നില്‍ക്കെ, നഗരസഭയുടെ മാലിന്യക്കൂമ്പാരം വഹിക്കുന്ന വണ്ടി കടന്നു പോയാലെന്നപോലെ ഒരു ഗന്ധം ശ്രദ്ധിച്ചു. കാലുള്ള എട്ടിന് കൃത്യം ബെല്‍ അടിച്ചു, "വേസ്റ്റ് "എന്നു നീട്ടി വിളിച്ചു ,കടന്നു പോകുന്ന കുടുംബശ്രീക്കാരെ ഒന്നു കൂ‍ടി മനസ്സില്‍ ധ്യാനിച്ചു." ഇന്നും അവര്‍ വന്നു പോയതാണല്ലോ?" എന്റെ ആത്മഗതം ഉറക്കെ ആയിപ്പോയി. ഞാന്‍ പുറത്തേക്കു നടന്നു. കൂടെ കുട്ടി പട്ടാളവും, ചേച്ചിയും.

നന്നാക്കിയ കാറും കൊണ്ട് ചേട്ടന്‍ എത്തിയിരിക്കുന്നു പുറത്ത്.
"ചേട്ടാ , ഇവിടെ എന്തൊ ഒരു മണം "
"ഉം." കാറില്‍ നിന്നിറങ്ങിയ ചേട്ടന്‍ പതിയെ വണ്ടിക്കു പുറകിലേക്കു നടന്നു. ഡിക്കി തുറന്നു.
അതിലേക്കു നോക്കിയ ഞാന്‍, അകത്തു ഭദ്രമായി ഇരിക്കുന്ന ,വീട്ടില്‍ നിന്നും കൊടുത്തയച്ച എന്റെ പങ്കു കണ്ടു ഞെട്ടി
ചേട്ടന്‍ ഓരോ കെട്ടായി പുറത്തെക്കെടുത്തു. ഉള്ളിലുള്ളവ ഏതവസ്ഥയിലാവും എന്നു ഊഹിക്കുമാറ്, ചാക്കിനുള്ളില്‍ നിന്നും ‘മിക്സെഡ് ഫ്രൂട്ട് ജ്യൂസ് ‘ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.

മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി. ഗേറ്റിനരുകില്‍ കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി. അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.

ഒരു കൈ കൊണ്ടു മൂക്ക് പൊത്തി, ഞാന്‍ പതിയെ കെട്ട് ഓരോന്നായി അഴിച്ചു. പഴുത്തു ചീഞ്ഞ ചക്കയും ഓമക്കയും മാങ്ങയും കടച്ചക്കയും ഒന്നും വേര്‍തിരിച്ചറിയാനാവാത്ത വിധം ദുര്‍ഗന്ധം പരത്തി അങ്ങനെ ചാക്കു കെട്ടുകളില്‍.വീട്ടില്‍ നിന്നും കൊടുത്തയച്ചപ്പോള്‍ ഐശ്വര്യ റോയിയെയും സുഷ്മിതസെന്നിനെയും തോല്‍പ്പിക്കുന്ന ഷേയ്പ്പോടെ ഇരുന്നവ, ഒരു തിരിച്ചറിയല്‍ പരേഡില്‍ പോലും തിരിച്ചറിയാനവാത്തവിധം, അങ്ങനെ.

കൊച്ചിയിലെ കൊതുകുകള്‍ക്കു പോലും പിന്നീട് കുറേ നാളത്തേക്ക് , ഞങ്ങളുടെ വിടിനു മുന്‍പിലൂടെ , മൂക്കുപൊത്തി പറക്കേണ്ടി വന്നു.



വാല്‍ക്കഷണം:
കൊടുത്തു വിട്ട സാധനങ്ങള്‍ മക്കള്‍ കഴിച്ചു എന്നു കേള്‍ക്കാന്‍ ആയിരുന്നു അമ്മ വിളിച്ചതെന്നും, ഇതേ സാധനം അകത്തിരുന്നു ചീഞ്ഞു നാറി കസ്റ്റമേര്‍സ് കൈ വെയ്ക്കും എന്നായപ്പൊളാണ് , വര്‍ക് ഷോപ്പുകാരന്‍ ശുഷ്ക്കാന്തി കാണിച്ചതെന്നും ക്രമേണ ഞാന്‍ അറിഞ്ഞു.

28 comments:

സു | Su said...

അമ്മയുടെ സ്നേഹം ഏതോ വര്‍ക്‌ഷോപ്പില്‍ വെളിച്ചം കാണാതെ കരിച്ചുകളഞ്ഞല്ലോ... ഞാനിതെങ്ങനെ സഹിക്കും?

പറഞ്ഞത് നന്നായി. കൂട്ടുകാരിയുടെ അമ്മ തന്ന എന്തോ ഒരു പൊടി(എന്താണെന്ന് പോലും നോക്കാതെ) ഫ്രിഡ്ജിലേക്ക് തള്ളിയിട്ടുണ്ട്. ഒന്നു നോക്കട്ടെ. :)

വിഷ്ണു പ്രസാദ് said...

വായിച്ചു.:)

റീനി said...

എന്നാലും മുല്ലപ്പൂ, വടക്കേ പറമ്പുമുഴുവനും അമ്മ ഡിക്കിയിലാക്കിത്തന്നത്‌ വെറുതെ ചീയിച്ച്‌ കളഞ്ഞല്ലോ! അടുത്തപ്രാവശ്യം ചേട്ടനെ വിട്ട്‌ നോക്കിക്കേണ്ട.

ഇടിച്ച സമ്മന്തീം, പാവക്ക ഉണങ്ങിയതുമൊക്കെ രണ്ടുവര്‍ഷങ്ങളായി freezerല്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന എനിക്ക്‌ ഇതുവായിച്ചിട്ട്‌ സങ്കടം.

Mubarak Merchant said...

ഹഹഹഹ
മുല്ലപ്പൂവേ, നന്നായി!!
സ്വന്തം കദനകഥയെഴുതി പോസ്റ്റാക്കുന്ന ടെന്‍ഷനിടയില്‍ എനിക്കിത് ഉഗ്രനൊരു റിലീഫായി!
നണ്‍ട്രി.

ദിവാസ്വപ്നം said...

മുല്ലപ്പൂ ചേച്ചീ,

പോസ്റ്റ് ഇഷ്ടപ്പെട്ടു. ഇതിലും ഭയങ്കരമാ‍യ ചിലതൊക്കെ ഞാനും സംഭവിപ്പിച്ചിട്ടുണ്ട്. ബാച്ചിലറായിരുന്ന കാലത്ത്

:-)

Unknown said...

പ്രിയപ്പെട്ട മീരാ ജാസ്മിന്‍ ചേച്ചീ.... അയ്യേ മാറിപ്പോയി.. പ്രിയപ്പെട്ട മേരാ ജാസ്മിന്‍ ചേച്ചീ,
നല്ല രസകരമായ വിവരണം. :-)

എങ്കിലും വേസ്റ്റായ സാധനങ്ങളുടെ ലിസ്റ്റ് കണ്ടിട്ട് ചെറിയ സങ്കടം. ചെറുതേയുള്ളൂ കാരണം ചക്കയൊന്നും കിട്ടിയാല്‍ കുക്കാനറിയില്ലല്ലോ ബ്യാച്ചിലറല്ലേ. :-(

മുസാഫിര്‍ said...

എന്തായാലും അടുത്ത പ്രാവശ്യം വണ്ടി പെട്ടെന്നു ഗാരേജില്‍ നിന്നു കിട്ടാനുള്ള സൂത്രം പഠിച്ചല്ലൊ,അല്ലെ.

Anonymous said...

മുല്ലൂസേ, കൊതിച്ചിപ്പാറു ഡാലിക്കുട്ടി ഇതു കണ്ടാല്‍ ഇടി പറ്റിക്കും കേട്ടൊ.

എന്നാലും ഇത്രേം സാധനങ്ങള്‍ വേസ്റ്റാക്കി കളഞ്ഞതിന് ഹൊ!മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത!

Kumar Neelakandan © (Kumar NM) said...

"എന്തേ ഇത്തവണ തിരുവോണത്തോണി എത്താഞ്ഞതു എന്നു ഞാനോ ,ഒന്നും കൊടുത്തു വിടാന്‍ പറ്റിയില്ല എന്നു അമ്മയോ പറയുക ഉണ്ടായില്ല."
“മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി.“

തുടങ്ങിയ പ്രയോഗങ്ങളൊക്കെ ചേര്‍ത്ത് രസകരമായി പറഞ്ഞുവന്നപ്പോള്‍ ഞാന്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചു.
ഒരു സദ്യമുഴുവന്‍ ഡിക്കിയില്‍ കിടന്നു പുളിച്ചു എന്നുവരെ. എന്റെ മനോവായന നീണ്ടു.

പക്ഷെ അതു ചക്കയും മാങ്ങയും ആണെന്നറിഞ്ഞപ്പോള്‍ ത്രില്‍ പോയി. (ലഞ്ച് ബോക്സ് മൂന്നും നാലും ദിവസം മറന്ന് വണ്ടിയില്‍ തന്നെ കൊണ്ടുനടന്നിട്ടുള്ള എനിക്കും, അതു കണ്ടുപിടിച്ച ഭാര്യയ്ക്കും ഇതൊന്നും ഒരു മണം അല്ല ച്യാച്ചീ...)

ഓ ടോ : ഐശ്വര്യ റോയി അല്ല, ഐശ്വര്യ റായ്. (തന്തപ്പടിയെ മാറ്റിയാണോ പോസ്റ്റ് എഴുതിക്കളിക്കണേ?)

കുറുമാന്‍ said...

മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി :)

ഇതിലും ഭേദം ശ്രീജിത്താ, അവന്‍ ചോറും കറിയുമല്ലെ മൂന്നാലു ദിവസം മറന്നു വച്ചത് മുറിയില്‍

sreeni sreedharan said...

കൊള്ളാം നല്ല ഐഡിയാ.. ഇനി വണ്ടി നന്നാക്കാന്‍ കൊടുക്കുംബോള്‍ ഇതൊന്നു നോക്കിയിട്ടു തന്നെ കാര്യം.

(അന്നാലും വല്യ ചതിയായിപ്പോയി)

മുല്ലപ്പൂ said...

കുമാറെ,കുറുമാനെ, (രണ്ടു പേരുടെയും പേരില്‍ എത്ര ചേര്‍ച്ച)
ലഞ്ച് ബോക്സിലും, ഇരുന്നു വളിച്ച ഭക്ഷണത്തിലും ഇല്ലാത്ത ഒന്നു , ഇതില്‍ ഉണ്ടായിരുന്നു. ‘ മിക്സഡ് ഫ്രൂട്ട് ജ്യൂസ് ’‘ . ആദ്യ എഴുത്തില്‍ അതു ഉള്‍ക്കൊള്ളിച്ചില്ല. പോസ്റ്റില്‍ ഒരു വരിയും കൂടി ചേര്‍ത്തു. :)

മുസ്തഫ|musthapha said...

“മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി.

ഗേറ്റിനരുകില്‍ കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി.

അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.“

ആ ‘നാറ്റ‘ത്തെ ഇതിലും മനോഹരമായി എങ്ങിനെ അവതരിപ്പിക്കും :)

കലക്കീട്ടോ മുല്ലപ്പൂവേ... ദില്‍ബു പറഞ്ഞ പോലെ മീരാ ജാസ്മിനേ :)

മുല്ലപ്പൂ said...

സു :കൂട്ടുകാരി തന്ന പൊടി ഭദ്രമായി തന്നെ ഇരിക്കുന്നുണ്ടല്ലോ ല്ലേ ? .അറിയാന്‍ വെറും വെറുതെ ഒരു ആഗ്രഹം :)

വിഷ്ണു :)കുറൂ : :)
അഗ്രജാ :)

റീനി, സങ്കടം എനിക്കും.

ഇക്കസേ , പൊസ്റ്റിയോ കഥ.?

ദിവായേ, അതൊക്കെ എഴുതി പോസ്റ്റുചെയ്യുന്നേ, വേഗം. :)

ദില്‍ബൂ , നന്നായി പാചകം ചെയ്യാനറിയാവു ഒരാളെ നമുക്കു കണ്ടു പിടിക്കാം ന്നേ. (പക്ഷേ ഇടക്കിടക്ക് ഇവിടെ ആള്‍ക്കാര്‍ ഫ്ലൈറ്റ്, ഫ്ലൈറ്റ് എന്നു പറയുന്ന കേല്‍ക്കമല്ലോ ? എനി ക്ലൂ ?

മുസാഫിര്‍, പച്ചാളം :) ഗരേജില്‍ നിന്നിറക്കി വീണ്ടും അങ്ങോട്ടേക്കു തന്നെ കയറ്റേണ്ടി വന്നു. നന്നായി ഒന്നു കഴുകി കിട്ടാന്‍.

ഇഞ്ചിപ്പെണ്ണേ. എവിട്യായിരുന്നു ? “ ചുക്കില്ലാത്ത കഷായം ഇല്ല. അതു പോലെ ഇഞ്ചിയില്ലാതെ എന്തു ബ്ലോഗ് ?“
“മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത! “ ഹഹഹ ഇഷ്ടായീ ഇഷ്ടായീ.

കുമാറെ, മനോവായന. :) എഴുതി തുടങ്ങുമ്പോള്‍ ഉള്ള ക്ഷമ അവസാനം വരെ നില്‍ക്കണില്ല. റായ് , റോയി ആയോ, ഒറ്റ അക്ഷരത്തില്‍ അച്ഛന്‍ തന്നെ മാറില്ലോ !.

ചില നേരത്ത്.. said...

പങ്ക് കൈകൊള്ളാന്‍ ഇത്തിരി വൈകിപ്പോയി ..
നല്ല ആസ്വാദനം നല്‍കുന്ന എഴുത്ത്.
കുമാര്‍ജിയുടെ കമന്റ്റിലെ പോയിന്റ് നോട്ട് ചെയ്തില്ലെ?

മുല്ലപ്പൂ said...

ഇഞ്ചി,
കൊതിച്ചിപ്പാറു ഡാലിക്കുട്ടി
ഹഹഹ

വര്‍ണ്ണമേഘങ്ങള്‍ said...

"ഗേറ്റിനരുകില്‍ കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി. അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.
പണ്ടൊരിക്കല്‍ ഞാന്‍ പാട്ട്‌ പാടിയപ്പോള്‍ സംഭവിച്ച അതേ സീക്വന്‍സ്‌..!"

എന്നാലും അമ്മ ആശ്വസിച്ച്‌ കാണും അല്ലേ..?

ബിന്ദു said...

ദുഷ്ടേ... എന്നു ഞാന്‍ നീട്ടിവിളിച്ചാല്‍ വിളി കേള്‍ക്കാമോ??:) വേറേ എന്തും പോട്ട്, ആ മാങ്ങ...എങ്ങനെ സഹിക്കും ഞാന്‍.

Anonymous said...

പ്രിയപ്പെട്ട മുല്ലപ്പൂവേ,
ഒരു ചെറിയ മറവി ഇത്രയും ഹൃദ്യമായി വിവരിക്കാന്‍ കഴിഞ്ഞ നിന്റെ ഭാ‍വനാശക്തിക്കു ആസ്വാദക മനസ്സിന്റെ അഭിനന്ദനങ്ങള്‍.

Anonymous said...

മുല്ലപ്പൂവെ.....അനുമോദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല..ജീവിതാനുഭവങ്ങളിലെ നര്‍മം വാക്കുകളായപ്പോള്‍ തികചും ഗംഭീരം!!

ചീര I Cheera said...

just saw u..enjoyed a lot..also cud see ur jovial tendencies that hiding in u..

Sreejith K. said...

കോര്‍പ്പറേഷന്റെ അഴുക്കുചാലില്‍ വരെ കൊതുകു വരും. ആ കൊതുക് ഡിക്കില്‍ വന്നില്ല എന്ന് പറയുമ്പോള്‍ ...

മുല്ലയുടെ ചേട്ടനെ എനിക്കിഷ്ടായി. ആണുങ്ങളായാല്‍ ഇങ്ങനെ വേണം. അടുത്ത തവണ അമ്മയോട് സാധനങ്ങള്‍ കൊണ്ടുവിടുമ്പോള്‍ ഡെലിവറി രസീപ്റ്റ് ചോദിച്ച് വാങ്ങാന്‍ പറയണം.

കഥ രസായീട്ടോ. ഇജ്ജാതി പോസ്റ്റുകള്‍ കാണാത്തതിന്റെ വിഷമത്തിയായിരുന്നു. ഇനിയും പോരട്ടേ ഇങ്ങട്.

ലിഡിയ said...

വിവരണം സൂപ്പറാഇ മുല്ലേ..

-പാര്‍വതി.

അരവിന്ദ് :: aravind said...

ഗംഭീരമായി മുല്ലേ!!!
:-)) ഹഹ
റസാക്കിന്റെ കാശ് കൊടുത്തോ.....ക്ലാസ്സിക് ആണ് കേട്ടോ.

നല്ല അസല്‍ നര്‍മ്മത്തില്‍ ചാലിച്ച് എഴുതിയിരിക്കുന്നു. കലക്കി.

എന്നാലും ഇത്രയല്ലേ പറ്റിയുള്ളൂ...
മൂന്ന് നാല് കിലോ പെടക്കണ മീന്‍ വാങ്ങിച്ച് കാറിന്റെ ബൂട്ടിലിട്ടിട്ട് അതിലൊരു കിലോയുടെ പാക്ക് ഉരുണ്ട് അകത്തേക്ക് പോയത് ശ്രദ്ധിക്കാതെ 2-3 ദിവസം കഴിഞ്ഞ് സംഗതി മണത്തറിഞ്ഞ ഒരു കക്ഷിയുണ്ട് ഇവിടെ.

കാര്‍ അദ്ദേഹം ഇന്നും കഴുകിക്കൊണ്ടേയിരിക്കുന്നു..............

mydailypassiveincome said...

ഹൊ, എന്നാലും എത്ര ദിവസം കഴിക്കാനുള്ളതാ ഒരു നോട്ടക്കുറവ് കൊണ്ട് നഷ്ടപ്പെട്ടത്. എന്തായാലും അതിന്റെ വിവരണം അടിപൊളിയായി. ഇനി കാറു നന്നാക്കാന്‍ കൊടുക്കുമ്പോള്‍ എന്താ വേണ്ടത് എന്ന് മനസ്സിലായില്ലേ ;)

Manoj Antony Adam said...

വായിച്ചു മുല്ലപ്പൂ...നന്നായി!!

Peelikkutty!!!!! said...

വൈകിപ്പോയി വായിക്കാന്‍.വേസ്റ്റായ സാധനങ്ങളുടെ ലിസ്റ്റ് കണ്ടിട്ട് ചെറിയ സങ്കടം!

രാധ said...

ഫ്രെഷ് ആയി ഗാരെഗില്‍ എത്തിയ ചക്കയും മാങ്ങയും കഴിക്കാന്‍ നിങ്ങള്‍ക്കു മാത്രമല്ല ആ വര്‍ക്ക് ഷോപ്പുകാരനും യോഗമുണ്ടായില്ല അല്ലേ? ഇതിനാണ് വായ ഭാഗ്യം വേണം എന്നു പറയുന്നത്.