Thursday

അജ്ഞാത സുഹൃത്ത്.

വൈകുന്നേരം ഓഫീസില്‍ നിന്നു തിരക്കിട്ടിറങ്ങി. മഴക്കോളുണ്ട്. വേഗം വീടെത്തണം.

വണ്ടിയോടിക്കുന്നതിനിടയില്‍, വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ , മനസ്സിലെ ചെറിയ ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ചു.ഇടക്കു കണ്ട കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. സാധനം വാങ്ങി പതിയെ വണ്ടിയെടുക്കുമ്പോള്‍, ഒരു നിമിഷ നേരം. എതിരേ വന്ന ബൈക്ക് സവാരിക്കാരന്‍, എന്റെ കാറില്‍ തട്ടി താഴേക്ക്.


അശ്രദ്ധ. മനസ്സു പഴിച്ചു.


വീണയാള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചപ്പോള്‍, മനസ്സും ശരീരവും, തലച്ചോറിനെ വകവെക്കാതെ ആയി. വൈകുന്നേരം വീടണയാന്‍ ധൃതിപ്പെടുന്ന, ആളുകളെയും പേറിയുള്ള വാഹനങ്ങളുടെ വഴി മുടക്കി, എന്റെ ശകടം നടുറോഡില്‍.


എന്നിലേക്കു വരുന്ന നോട്ടങ്ങളുടെ എണ്ണവും , വണ്ടികളുടെ ഹോണടികളും കൂടിവന്നു. നല്ലപാതി ഒഫീഷ്യല്‍ ടൂറില്‍ എന്ന ചിന്ത, മൊബിലിലെക്കു നീണ്ട എന്റെ കയ്യിനെ പിന്തിരിപ്പിച്ചു. കയ്യുടെ വിറയല്‍, വണ്ടി നടുറോഡില്‍ നിന്നു മാറ്റി ഇടാന്‍ പറ്റാത്തതു പോലെ. അതു കണ്ടാകാം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു പയ്യന്‍ പതിയെ അടുത്തേക്കു വന്നു.

“എന്തു പറ്റി ചേച്ചി ?”

വിറയല്‍ ശബ്ദത്തേയും ബാധിക്കുമോ എന്നോര്‍ത്തു ഞാന്‍ മിണ്ടാതെ ഇരുന്നു.

“പേടിച്ചു പോയോ ?സാരമില്ല. പാസ്സെഞ്ചര്‍ സീ‍റ്റിലെക്കിരിക്കൂ. ഞാന്‍ വണ്ടി ഒതുക്കി ഇടാം.“

പതിയെ കാര്‍ ഒതിക്കിയിടുമ്പോള്‍ അവന്‍ പറഞ്ഞു.

“സാരമില്ല. അയാള്‍ക്കൊന്നും പറ്റിയില്ല .”


അവന്റെയൊപ്പം കാറില്‍ നിന്നിറങ്ങി, വീണയാളുടെ അടുത്തെത്തി. താങ്ക് ഗോഡ്. അധികം ഒന്നും പറ്റിയിട്ടില്ല. എന്റെ നേര്‍ക്കുള്ള എല്ലാവരുടേയും നോട്ടത്തെ കൂസാതെ അവന്‍ പറഞ്ഞു.

“ചേച്ചി പൊയ്ക്കോള്ളൂ“
അവന്റെ മറുപടിയുടെ ബലത്തില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ പരോപകാരത്തിന്റെയും നന്മയുടെയും ഒരു കുഞ്ഞു കാറ്റ് വീശി.

സമര്‍പ്പണം: അജ്ഞാത സുഹൃത്തിന്.

Wednesday

അര്‍ത്ഥം ?

നാല്‍ക്കവലയിലെ കുരിശ് എന്നെ നോക്കി ചിരിച്ചു,
അടുത്ത നിരപരാധി ഞാനാണെന്നോ ?

“അശകൊശലേ പെണ്ണുണ്ടോ...?”

എന്റെ പുന്നാര അനിയന്‍. അവനിപ്പോള്‍ പെണ്ണു കെട്ടണം പോലും !.

"സുന്ദരികളായ എത്ര പെണ്‍പിള്ളേരെ കാണിച്ചു കൊടുത്തതാ
ഒരുത്തിക്കു നിറം പോര ! .
പിന്നെ ഒന്നിന്റെ മൂക്കു തുമ്പപ്പൂ പോലെ അല്ല !
ചുണ്ട് ചെന്തൊണ്ടിപ്പഴം പോലെ അല്ല!
ചിരിക്കുമ്പൊള്‍ പല്ലു കാണുന്നു.
എത്ര നാളായി ഈ അന്വേഷണം തുടങ്ങിട്ടു .ആരെക്കൊണ്ടു പറ്റും ഇവനു പെണ്ണന്വേഷിക്കാന്‍."

ഇന്നു രാവിലെ അവന്‍ എന്നൊട് പറയുകയാ “ ഇപ്പോ ദേ , എനിക്കു ഒരു ഡിമാന്റുംമില്ല.“ എന്ന്

ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു.

കേട്ടതും കണ്ടതും

ഓഫീസില്‍ നിന്ന് തിരക്കിട്ട് വീടെത്തുമ്പോള്‍ അവള്‍ ഓര്‍ത്തു, രാവിലെ കേട്ട വഴക്കിന്റെ ബാക്കി ഉണ്ടാവും ഇനി.കുട്ടികള്‍ രണ്ടാളും അയലത്തെ മുറ്റത്തു കളിക്കുന്നു.മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നു. ഇന്ന് അവന്‍ നേരത്തേ എത്തിയിട്ടുണ്ട്.പുറകുവശത്ത് നിന്നും അയാളുടെ സംസാരം കേട്ടു. അയലത്തെ അമ്മൂമ്മയും ആയി ആണ്

“എന്തിനാ മോനെ, ആ കൊച്ചിനെ വെറുതെ ഇങ്ങനെ ശുണ്ഠി പിടിപ്പിക്കണെ ?“
“ഓ,അതു ചുമ്മാതല്ലേ അമ്മൂമ്മെ. “
“എന്തു ചുമ്മാ, ഇന്നു രാവിലേയും കൂടി കണ്ടുവല്ലോ , ആ കുട്ടിയുടെ കണ്ണു ചുവന്നിരിക്കുന്നത്.“
“അമ്മൂമ്മക്കറിയില്ല, ലാളിച്ചു വഷളാക്കിയിരിക്കുന്നു അവളെ. രണ്ടിനു പകരം ഇപ്പോള്‍, എനിക്ക് മൂന്നാ കുട്ടികള്‍. “


അവന്റെ കണ്ണുകളിലെ സ്നേഹം, അമ്മൂമ്മയുടെ പല്ലില്ലാത്ത മോണകളില്‍ തട്ടി പ്രതിഫലിക്കുന്നത് അവള്‍ കണ്ടു.

Monday

അകത്തും പുറത്തും

പുകഞ്ഞ കൊള്ളി പുറത്ത്,
പുകഞ്ഞ മനസ്സ് അകത്തും.

Wednesday

ചില ‘ജനുവരി‘കള്‍

“എങ്ങോട്ടാ അമ്മയും മകളും കൂ‍ടി , കാലത്തെ ?” അയല‍ത്തെ കാര്‍ത്ത്യായനി അമ്മൂമ്മ ആണ്.

പുതിയ ഉടുപ്പിന്റെ ഭംഗിനോക്കി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്നതിനിടയില്‍ അതു കേട്ടില്ലാ എന്നു നടിച്ചു.‘പറപ്പയുടെ പോലെ കൈകളുള്ള ,മഞ്ഞകളര്‍ ‘ പുത്തനുടുപ്പല്ലേ ഇത്തവണ അച്ഛന്‍ വാങ്ങിത്തന്നത്.

“ചോദിച്ച കേട്ടില്ലേ മോളെ ? ... ഇന്ന് ഇവളുടെ പിറന്നാളാ . അമ്പലത്തില്‍ വരെ .”

അമ്മ എന്നെയും കൊണ്ട് വേഗത്തില്‍ നടക്കവേ കാത്താത്തയോട് പറഞ്ഞു . “ഉച്ചക്കൂണ് അവിടുന്നവാം കേട്ടോ”.

സ്കൂളില്‍ എത്തുമ്പോള്‍ പൊട്ടിക്കനായി കരുതിവെച്ചിരിക്കുന്ന മിഠായി പായ്കറ്റിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ചിന്ത.
അനിതക്കും ലേഖക്കും കലേഷിനും ഗോപനും രണ്ടു മിഠായി വീതം കൊടുക്കാം. ബിന്ദുന് ഒരെണ്ണമേ കൊടുക്കുന്നുള്ളൂ. വഴക്കാളി പെണ്ണാ അവള്‍. കഴിഞ്ഞ തവണ ജാതിക്ക പങ്കു വെച്ചപ്പോള്‍ , എനിക്കു, തന്നു കൂടെ ഇല്ല. സുധീറിനും ഒന്നേ കൊടുക്കുന്നുള്ളൂ. എന്റെ പുസ്തകം എടുത്ത് ഒളിപ്പിച്ച് വെച്ചിട്ട് ,ക്ലാസ്സില്‍ മുഴുവന്‍ ,എന്നെ കോണ്ടു തേടിച്ചവന്‍. അവസാനം ബോര്‍ഡിന്റെ പുറകില്‍ നിന്നു, അമൃത ആണ് എടുത്ത് തന്നത്. സാറിന്റെ മോന്‍ ആണ് എന്ന അഹങ്കാരം.എന്നാലെന്താ കര്‍ത്താവു സാറ് കണക്കിനു കൊടുത്തല്ലോ അന്ന്.

കര്‍ത്താവു സാറിനും ഭാനുമതിയമ്മ ടീച്ചര്‍ക്കും രാഘവന്‍ സാറിനും മിഠായി കൊടുക്കണം, . പിന്നെ സി.പി സാറിനും. രാഘവന്‍ സാറിന് മൂന്നെണ്ണം കൊടുത്തേക്കാം. ഇടക്കൊക്കെ പിയൂണ്‍ അവധി ആകുന്ന ദിവസങ്ങളില്‍, സ്കൂള്‍ മണി അടിക്കാന്‍ , എന്നെ സമ്മതിക്കുന്നതല്ലേ.

“വേഗം നടക്കൂ മോളേ.“ അമ്മ നടത്തത്തിനു വേഗത കൂട്ടി.



“ഇന്നെന്താ കൊച്ചേ കളര്‍ വേഷത്തില്‍ ? നിന്റെ പിറന്നാളാ ?” ആന്‍ഡ്രിയാമ്മ സിസ്റ്റര്‍ ആണ്.
ഇനി വിശേഷം മുഴുവന്‍ പറഞ്ഞാലേ, ക്ലാസ്സിലേക്ക് പോകാന്‍ സമ്മതിക്കൂ.
പുതുതായി വാങ്ങിയ റോസ് കളര്‍ മാങ്ങ പ്രിന്റുള്ള പാവാടയും ബ്ലൌസും , ടീച്ചര്‍ വരുന്നതിനു മുന്‍പേ എല്ലാരേം ഒന്നു കാണിക്കാം എന്നു കരുതി ഓടുന്നതിനിടയില്‍ , സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി വന്ന സിസ്റ്ററിനെ, വിഷ് ചെയ്യാന്‍ മറന്നു.

“ഗുഡ് മോര്‍ണിങ്ങ് സിസ്റ്റര്‍. ഇന്ന് എന്റെ ബെര്‍ത്ഡേയ് ആണ്. ഇതാ മിഠായി” . ബാഗില്‍ നിന്നും തിടുക്കപ്പെട്ട് മിഠായി എടുത്ത്, സിസ്റ്ററിനു നേരേ നീട്ടി.

“ഉം. ഉം... പിന്നെ നിന്റെ അമ്മ വരുമ്പോള്‍ എനിക്കൊന്നു കാണണം. സോഷ്യല്‍ സ്റ്റഡീസ് , ഇത്തവണയും നീ തഴഞ്ഞു അല്ലേ .”
ഈ സിസ്റ്ററിന്റെ ഒരു കാര്യം ഇന്നെങ്കിലും എന്നെ ഒന്നു വെറുതെ വിട്ടുകൂടെ .

“ഇല്ല ,സിസ്റ്റര്‍ അതു പിന്നെ... “
“ഉം ക്ലാസ്സിലേക്ക് പൊയ്ക്കോ.”



“ങേ, ഇന്നു നീ ഹാഫ് സാരിയിലാ. ആഹ കോള്ളാല്ലോ.“

ഈ അമ്പിളീടെ ഒരു കാര്യം. പതുക്കെ സംസാരിക്കാനേ അറിയില്ല.ക്ലാസ്സില്‍ കയറിയതും, ചമ്മല്‍ മറച്ചു ഞാന്‍.
അനിതയും സീമാറാണിയും സാറയും ഓടി അടുത്തു വന്നു. അമ്പിളി ഒരു കൊച്ചു സമ്മനപ്പൊതി കയ്യില്‍ വെച്ചു തന്നു. കെട്ടിപ്പിടിച്ചൊരു മുത്തവും. അനിത, അവള്‍ വരച്ച ഒരു കാര്‍ഡ് എനിക്കു നീട്ടി. ക്ലാസിലെ പലരും അങ്ങനെ ആണ്. ഒരു ചെറിയ കുറിപ്പോ, സ്വയം വരച്ച ഒരുചെറിയ പടമോ, വര അറിയാത്തവര്‍ ഏതെങ്കിലും ഒരു പടം വെട്ടി ഒട്ടിച്ചോ ആവും കാര്‍ഡുകള്‍ ഉണ്ടാക്കുക.

“പറഞ്ഞില്ലല്ലോ നീ “.പരാതിയോടെ ഗ്രേസി.
“അതു സാരമില്ല. ആഘോഷം നമുക്കു ഹോസ്റ്റലില്‍ അല്ലേ”.
ഹോസ്റ്റലില്‍ എത്തിയാല്‍ രാത്രി സിസ്റ്ററിനെ പറ്റിച്ചു ഞങ്ങള്‍ നടത്താറുള്ള ബിര്‍ത്ഡേയ് പാര്‍ട്ടി ഓര്‍ത്തിട്ടോ എന്തൊ, ഗ്രേസിയും സാലിയും ചിരിച്ചു.


“അല്ലാ, താനിതിനകത്ത് എന്തെടുക്കുവാ ? വേഗം മുറിക്ക് വെളിയിലേക്കു ഇറങ്ങ്.“
അമിതയും കൂട്ടരും സര്‍വ്വ സന്നാഹത്തോടും കൂടി ആണ് വരവ്.
അനുസരിക്കുന്നതാ നല്ലത് അല്ലെങ്കില്‍ കയ്യില്‍ പിടിച്ചു തൂക്കി വെളിയിലേക്കെറിയുകയാവും അടുത്ത പടി.
അല്ലെങ്കില്‍ മുറി ഒരാഴ്ചത്തെക്കു ഉപയോഗ്യ യോഗ്യമല്ലാതെ ആക്കും ഈ പിറന്നാളാഘോഷക്കാര്‍.
തലയില്‍ ഉടക്കാനുള്ള മുട്ടകള്‍ ഉണ്ടാവും എല്ലാത്തിന്റെയും കയ്യില്‍.

പതിയെ എഴുന്നെറ്റതെ, കയ്യും കാലും അവരുടെ കൈകളില്‍ ആയി.
ഇനി ആകാശത്തും ഭൂമിയിലും നോക്കാതെ തന്നെ, നക്ഷത്രമെണ്ണുന്ന “ബെര്‍ത്ഡെയ് ബംസ്’‘ എന്ന കലാ പരുപാടി ആണ്.
അതിനിടക്കു തന്നെ ചിലര്‍ അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചു വികസിപ്പിച്ചെടുത്ത ചെളിവെള്ളം തലയിലും ദേഹത്തും അഭിഷേകം ചെയ്തു.പിന്നെ മുറ്റത്തുള്ള മഴവെള്ള റ്റാങ്കിലെക്ക് ഇട്ടു.

“ഹാവൂ” എന്റെ ഈ വര്‍ഷത്തെ ‘ക്വോട്ട’ കഴിഞ്ഞു.ഇനി കുളി. അതുകഴിഞ്ഞെത്തുമ്പോളേക്കും കൂട്ടുകാര്‍ മുറി അലങ്കരിച്ച്, കേക്ക് , മുറിക്കാന്‍ പാകത്തിനാക്കി വെച്ചിട്ടുണ്ടാകും.

“ഈ പെണ്‍‍പിള്ളേരെക്കോണ്ടു തോറ്റു പോകുകയേ ഉള്ളല്ലോ. ലേഡീസ് ഹോസ്റ്റലാണ് എന്ന വിചാരം ഉണ്ടോ ആര്‍ക്കെങ്കിലും എനിവെയ് ഹാപ്പി ബെര്‍ത്ത്ഡെയ് ഡിയര്‍. “ വാര്‍ഡന്റെ വക വിഷ് ,ഇങ്ങനെ ആണ്, എല്ലാര്‍ക്കും


“ഞാന്‍ കോളിങ്ങ് ബെല്ലടിച്ചത് കേട്ടില്ലേ ? എന്താ ഇത്ര വലിയ ആലോചന ?” കതകു തുറന്ന് , ആലോചനയില്‍ നി‍ല്‍ക്കുന്ന എന്നോട് , ചിരിച്ചു കൊണ്ടു ചേട്ടന്‍.
ചേട്ടനോട് പറയണോ എന്റെ പിറന്നാളിനെ പറ്റി. വേണ്ട. പിന്നെ ആകട്ടെ.
“ഒന്നുമില്ല” കുനിഞ്ഞു, ഞാന്‍ പെട്ടി എടുത്തു. കൂട്ടത്തില്‍ ഒരു കവര്‍ !

“ഇത് ?” ചോദ്യരൂപേണ ഞാന്‍ ചേട്ടനെ നോക്കി.
“പിറന്നാളാശംസകള്‍ “ ചിരിയോടെ ചേട്ടന്‍.

Saturday

പങ്ക്.

കാലത്തെ ഓഫീസ് അങ്കത്തിനുള്ള പുറപ്പാടില്‍ ഫോണിന്റെ കരച്ചില്‍.ആരാവും ?

"മാഡം , സാര്‍ ഇറുക്കാ" എന്ന് ചേട്ടന്റെ കുളിയുടെ സമയത്തു, കൃത്യമായി അന്വേഷിക്കുന്ന തമിഴനോ?
"റസാക്കിനു കാശു കൊടുത്തൊ ?" എന്നു സ്ഥിരം അന്വേഷിക്കുന്ന റോങ്ങ് നമ്പറോ ?
("ഭരണഘടനയില്‍ ഏതു വിഭാഗത്തിലാണു റസാക്കിനു ഞങ്ങള്‍ കാശ് കൊടുക്കാന്‍ പറഞ്ഞിട്ടുള്ളതു ?"എന്ന ചേട്ടന്റെ ചോദ്യം പോലും അയാളെ തളര്‍ത്തിയിരുന്നില്ല)
രണ്ടാം ക്ലാസുകാരന്റെ ആരാധികമാരായ ആതിരയോ,അതോ പവിത്രയോ?
"ചെച്ച്യേ , ചീര വേണൊ" എന്നു ഫോണില്‍ അന്വേഷിക്കുന്ന അയലത്തുകാരിയോ?

ഈ "ഐതു കസിന്‍സില്‍" ആരെങ്കിലും ആവുമൊ ഇതു?

എന്തായാലും ഇതു ആര്യപുത്രന്‍ കൈകാര്യം ചെയ്യുന്നതാവും ഉചിതം എന്നു ഭാവിച്ച് നില്‍ക്കുമ്പോള്‍
മുകളില്‍ നിന്നും ഉത്തരവ്. അതു കൈപ്പറ്റി നേരെ ഫോണിനടുത്തേക്ക്.

"ഹലോ"
"മോളെ"
(ആങ്ങളയാണ്. ഈ പ്രായത്തിലും മോളെ എന്നു വിളിക്കണമെങ്കിലേ)

"ആ , എന്താ ചേട്ടായി ?"
"എന്റെ വണ്ടി വര്‍ക്ക് ഷോപ്പിലാ. നാട്ടില്‍ പോകാന്‍, വണ്ടി ഒന്നു വേണം . വൈകുന്നേരം ഞാന്‍ വരാം"
"വണ്ടിക്കെന്തോ ചെറിയ പണി ഉണ്ടെന്നു പറയുന്ന കേട്ടു. അതു സാരമില്ല നിങ്ങള്‍ പോയി വന്നിട്ടാകാം"

ആങ്ങള നാട്ടില്‍ പോയാല്‍ , തിരികെ വരുമ്പോള്‍ അമ്മ കൊടുത്തു വിടുന്ന ഉപ്പേരി , പലഹാരങ്ങള്‍, ചക്ക, തേങ്ങ ,മാങ്ങ ,പഴം, ഓമക്കാ എന്നു വേണ്ട , വടക്കേപറമ്പു തന്നെ കാറില്‍ ഒഴുകി വരുന്നതു സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.

വൈകുന്നെരം പറഞ്ഞപോലെ ആങ്ങള വന്നു.
"നിനക്കെന്തെങ്കിലും വേണോ ,നാട്ടീന്ന് ?"
"ഒന്നും വേണ്ട" എന്നു പറയാന്‍ വന്നെങ്കിലും , ഒന്നും മറക്കണ്ട എന്നേ അതു മനസ്സിലാക്കുകയുള്ളൂ എന്ന് അറിയാവുന്നതു കൊണ്ട് ഒരു "ഓ" ഇല്‍ കാര്യങ്ങള്‍ ഒതുക്കി.

നാട്ടില്‍ നിന്നും തിരിച്ചെത്തിയ ആങ്ങള മയില്‍വാഹനം സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് വിട്ടിലേക്കും പോയി.

"ആ വണ്ടി വന്നോ എന്നാല്‍ കൈയ്യോടെ അതു നന്നാക്കാന്‍ കൊടുത്തേക്കാം ".വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയ ചേട്ടന്‍
"അതില്‍ എന്തെങ്കിലും സാധനം ഉണ്ടോ എന്നു നോക്കൂ" വീടിന്റെ അകത്ത് രണ്ടുവയസ്സുകാരിക്കും രണ്ടാം ക്ലാസ്സുകാരനും ഇടയില്‍, ഹനുമാന്‍ ജമ്പ് കളിച്ചു കൊണ്ട് ഞാന്‍.

"ഇതാ നിന്റെ പങ്ക്." ഒരു പ്ലാസ്റ്റിക് ക്യാരി ബാഗില്‍, ചെറിയ എന്തോ ഒരു പോതി, ചേട്ടന്‍ മേശമേല്‍ വെച്ചു. എല്ലാം മൈക്രോ മിനി ആകുന്ന ഈ കാലത്തു, ഇതെല്ലാം കൂടി ,അമ്മ ഈ കുഞ്ഞിപൊതിയില്‍ ഒതുക്കിയോ ? ഞാന്‍ ഉദ്വേഗത്തൊടെ പൊതി തുറന്നു. നല്ല പഴുത്ത മൂന്നു പേരക്കകള്‍. "ആഹാ കൊള്ളാം." മൂന്നും പകുത്ത് കഴിച്ചതിനു ശേഷം ചേട്ടന്‍ വണ്ടിയുമായി പോയി.

വണ്ടി പണിക്കു കൊടുത്ത നാലാം ദിവസം വര്‍ക്ക് ഷോപ്പില്‍ നിന്നും വിളി വന്നു.
"മാഡം , സര്‍ ഉണ്ടോ അവിടെ? വണ്ടി റെഡിയായി . എപ്പോളാണ് വന്നെടുക്കുന്നത് എന്നറിയാന്‍ ആയിരുന്നു."
'ങെ. ഇവര്‍ ഇത്ര പെട്ടെന്ന് സേവന സന്നദ്ധരായോ?' പരിചയക്കാരായതു കൊണ്ടും, വണ്ടി പണിക്ക് കൊടുത്താല്‍ പിന്നെ ,പലതവണ അങ്ങോട്ട് വിളിച്ചാല്‍ മാത്രം ,പണിതീര്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്നത് കൊണ്ടും എനിക്കു തെല്ല് ഒരു അത്ഭുതം തോന്നി.
വൈകുന്നേരം ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.
"അവര്‍ എന്നേയും വിളിച്ചിരുന്നു. സമയമില്ലെങ്കില്‍ കൊണ്ടെ തരാം, എന്നു വരെ പറഞ്ഞു." ചേട്ടന്‍.
"സമയം വൈകിയതു കൊണ്ട് നാളെ ഞാന്‍ ചെന്ന് എടുത്തോളാം എന്ന് പറഞ്ഞു."

ഇടക്കിടെ അമ്മ വിളിച്ചു വെങ്കിലും, എന്തേ ഇത്തവണ തിരുവോണത്തോണി എത്താഞ്ഞതു എന്നു ഞാനോ ,ഒന്നും കൊടുത്തു വിടാന്‍ പറ്റിയില്ല എന്നു അമ്മയോ പറയുക ഉണ്ടായില്ല.

വൈകുന്നേരം ഓഫിസില്‍ നിന്നും നേരത്തെ വീട്ടില്‍ എത്തിയ ഞാന്‍, മക്കളുടെ വീരകൃത്യങ്ങളുടെ കണക്കുകള്‍ കേട്ടു നില്‍ക്കെ, നഗരസഭയുടെ മാലിന്യക്കൂമ്പാരം വഹിക്കുന്ന വണ്ടി കടന്നു പോയാലെന്നപോലെ ഒരു ഗന്ധം ശ്രദ്ധിച്ചു. കാലുള്ള എട്ടിന് കൃത്യം ബെല്‍ അടിച്ചു, "വേസ്റ്റ് "എന്നു നീട്ടി വിളിച്ചു ,കടന്നു പോകുന്ന കുടുംബശ്രീക്കാരെ ഒന്നു കൂ‍ടി മനസ്സില്‍ ധ്യാനിച്ചു." ഇന്നും അവര്‍ വന്നു പോയതാണല്ലോ?" എന്റെ ആത്മഗതം ഉറക്കെ ആയിപ്പോയി. ഞാന്‍ പുറത്തേക്കു നടന്നു. കൂടെ കുട്ടി പട്ടാളവും, ചേച്ചിയും.

നന്നാക്കിയ കാറും കൊണ്ട് ചേട്ടന്‍ എത്തിയിരിക്കുന്നു പുറത്ത്.
"ചേട്ടാ , ഇവിടെ എന്തൊ ഒരു മണം "
"ഉം." കാറില്‍ നിന്നിറങ്ങിയ ചേട്ടന്‍ പതിയെ വണ്ടിക്കു പുറകിലേക്കു നടന്നു. ഡിക്കി തുറന്നു.
അതിലേക്കു നോക്കിയ ഞാന്‍, അകത്തു ഭദ്രമായി ഇരിക്കുന്ന ,വീട്ടില്‍ നിന്നും കൊടുത്തയച്ച എന്റെ പങ്കു കണ്ടു ഞെട്ടി
ചേട്ടന്‍ ഓരോ കെട്ടായി പുറത്തെക്കെടുത്തു. ഉള്ളിലുള്ളവ ഏതവസ്ഥയിലാവും എന്നു ഊഹിക്കുമാറ്, ചാക്കിനുള്ളില്‍ നിന്നും ‘മിക്സെഡ് ഫ്രൂട്ട് ജ്യൂസ് ‘ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.

മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി. ഗേറ്റിനരുകില്‍ കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി. അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.

ഒരു കൈ കൊണ്ടു മൂക്ക് പൊത്തി, ഞാന്‍ പതിയെ കെട്ട് ഓരോന്നായി അഴിച്ചു. പഴുത്തു ചീഞ്ഞ ചക്കയും ഓമക്കയും മാങ്ങയും കടച്ചക്കയും ഒന്നും വേര്‍തിരിച്ചറിയാനാവാത്ത വിധം ദുര്‍ഗന്ധം പരത്തി അങ്ങനെ ചാക്കു കെട്ടുകളില്‍.വീട്ടില്‍ നിന്നും കൊടുത്തയച്ചപ്പോള്‍ ഐശ്വര്യ റോയിയെയും സുഷ്മിതസെന്നിനെയും തോല്‍പ്പിക്കുന്ന ഷേയ്പ്പോടെ ഇരുന്നവ, ഒരു തിരിച്ചറിയല്‍ പരേഡില്‍ പോലും തിരിച്ചറിയാനവാത്തവിധം, അങ്ങനെ.

കൊച്ചിയിലെ കൊതുകുകള്‍ക്കു പോലും പിന്നീട് കുറേ നാളത്തേക്ക് , ഞങ്ങളുടെ വിടിനു മുന്‍പിലൂടെ , മൂക്കുപൊത്തി പറക്കേണ്ടി വന്നു.



വാല്‍ക്കഷണം:
കൊടുത്തു വിട്ട സാധനങ്ങള്‍ മക്കള്‍ കഴിച്ചു എന്നു കേള്‍ക്കാന്‍ ആയിരുന്നു അമ്മ വിളിച്ചതെന്നും, ഇതേ സാധനം അകത്തിരുന്നു ചീഞ്ഞു നാറി കസ്റ്റമേര്‍സ് കൈ വെയ്ക്കും എന്നായപ്പൊളാണ് , വര്‍ക് ഷോപ്പുകാരന്‍ ശുഷ്ക്കാന്തി കാണിച്ചതെന്നും ക്രമേണ ഞാന്‍ അറിഞ്ഞു.

Friday

വെണ്ണ

യശോദ ദേഷ്യം ഭാവിച്ചു.
പരാതിയുമായി ചുറ്റും കൂടി നില്‍ക്കുന്ന ഗോപസ്ത്രീകളെ വിശ്വസിപ്പിക്കാന്‍ വെണ്ടി എങ്കിലും, അങ്ങനെ ചെയ്യാതെ തരമില്ലല്ലോ.

"പറയൂ കണ്ണാ, നീയല്ലേ വെണ്ണ കട്ടത് ?"
"ഞാനോ?! ഞാന്‍ വെണ്ണ കട്ടതേ ഇല്ല, അമ്മേ."

വെണ്ണ കട്ടു. അമ്മ അതു കാണുകേം ചെയ്തു.
ഇനി ദേഷ്യം ഭാവിക്കാം.
അമ്മയെ സമ്മതിപ്പിക്കാന്‍ അതേ നിവര്‍ത്തിയുള്ളൂ.


"ഇങ്ങനെ എന്നോട് പറയാന്‍ അമ്മക്ക് എങ്ങനെ മനസ്സു വരണു ?
എനിക്കു എവിടെയാ സമയം, വെണ്ണ എടുക്കാന്‍? "

മുഖം കണ്ടാല്‍ അറിയാം, അമ്മ വിശ്വസിച്ചിട്ടില്ല.
എന്നാല്‍ പിന്നെ അടവു മാറ്റാം


"അമ്മേ, ഞാനിത്ര കൊച്ചു കുട്ടി.
മുകളില്‍ ഉറിയില്‍ തൂക്കിയ വെണ്ണ, ഈ കുഞ്ഞിക്കൈകള്‍ക്കു എത്തുമോ ?"

കൊഞ്ചിക്കുഴഞ്ഞു കണ്ണന്‍.ഏന്തി വലിഞ്ഞു ഉറിയിലെ വെണ്ണ കക്കുന്ന കണ്ണന്‍.
ഇല്ല, ഇവന്റെ ലീലകളില്‍ ഞാന്‍ ഇനി മയങ്ങില്ല.


"കണ്ണാ, വേണ്ടാ. എന്നെ പറ്റിക്കേണ്ട." ഭാവം മാറ്റാതെ അമ്മ.

അമ്മ വിടുന്ന മട്ടില്ല. ഇനി അമ്മയെ തഞ്ചപ്പെടുത്തുകയേ തരമുള്ളൂ.
അടുത്തെത്തി കണ്ണന്‍. കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ തലോടി.


"എന്റെ ചക്കര അമ്മയല്ലേ. ചുന്ദരി അമ്മയല്ലേ. എന്റെ പാവം അമ്മയല്ലേ"രണ്ടു കവിളിലും മുത്തവും കൊടുത്തു
"ഞാന്‍ എടുത്തില്ല അമ്മേ, വെണ്ണ "

"വേണ്ട കണ്ണാ‍ എന്നെ മയക്കണ്ട."

അമ്മ അലിയണ മട്ടില്ല.എന്നാല്‍ അതു അറിഞ്ഞിട്ടു തന്നെ കാര്യം.പരിഭവം ഭാവിച്ചു കണ്ണന്‍

"അതി രാവിലേ തന്നെ ഒരു വടിയും തന്ന് എന്നെ പറഞ്ഞു വിടും ,കാട്ടിലേക്കു. കാലികളെ മേയ്ക്കാന്‍.
നാളെ മുതല്‍ എന്നെ കൊണ്ടാവില്ല കേട്ടൊ ഈ ജോലി."

കയ്യിലിരുന്ന, വടി ദൂരേക്കെറിഞ്ഞു കണ്ണന്‍.

കണ്ണന്റെ ചുണ്ടിലെ വെണ്ണ അപ്പോളാണു യശോദ കണ്ടതു.


"അപ്പോള്‍ ഇതോ കണ്ണാ ?" കയ്യോടെ പിടികൂടി യശോദ.

ചുവടു മാറ്റി കണ്ണന്‍.മക്കളെ സ്നേഹിക്കുന്ന ഒരമ്മയ്കും, താങ്ങാന്‍ വയ്യാത്ത വാക്കുകള്‍ പറഞ്ഞു.

"അമ്മേ, ഇതു ഇത്തിരി വെണ്ണയുടെ കാര്യം അല്ല.
വഴക്കു പറയാന്‍ മാത്രം, ഒരു കാര്യം ഉണ്ടാക്കിയതാണു അമ്മ.
കാര്യം എന്താണു എന്നു എല്ലാര്‍ക്കും അറിയാം .
എനിക്കും അറിയാം.
ഞാന്‍..., ഞാന്‍... അമ്മയുടെ സ്വന്തം മകന്‍ അല്ലല്ലോ?"

ഇത്തിരി വെണ്ണയുടെ പേരില്‍, എന്‍െ കണ്ണന്‍ ... ഇത്രയും പറയുന്നുവൊ?
യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


ഓടി വന്നു കണ്ണന്‍.ഇറുകെ പുണര്‍ന്നു അമ്മയെ.
കവിളില്‍ മുത്തമിട്ടു. മാറില്‍ തലചായ്ച്ചു. എന്നിട്ട് പറഞ്ഞു.

“അതെ. അമ്മേ. വെണ്ണ കട്ടതു ഞാന്‍ തന്നെ. അമ്മയുടെ കണ്ണന്‍ തന്നെ.
പാഴ് വാക്കുകള്‍ പറഞ്ഞത് ഈ സ്സ്നേഹം എല്ലാ‍ാരും അറിയാന്‍ മാത്രം.
എനിക്കറിയില്ലേ എന്റെ അമ്മയെ.“



(ക്രിഷ്ന്ണാഷ്ടമിക്കായി എഴുതിയത്.
ഇതിലെ വരികള്‍, അനൂപ് ജലോഠ യുടെ ‘മെം നഹി മാഘന്‍ ഖയോ‘ എന്ന ക്രിഷ്ണ ഭജനിന്റെ തര്‍ജ്ജമ.എനിക്കേറെ പ്രിയപ്പെട്ട ഒന്നു.
ആ പാട്ടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനായില്ല. എങ്കിലും പോസ്റ്റ് ചെയ്യുന്നു.)

ഇടവേള

ഇന്നലെ രാത്രി കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞെട്ടി.

കയ്യില്‍, മോന് വേണ്ടി ചേട്ടന്‍ വാങ്ങിക്കൊണ്ടു വന്ന, ഗ്ലോബ്.

ഈശ്വരാ, ഭൂലോകം കൈക്കുള്ളില്‍ ഒതുക്കാന്‍ എന്റെ ഒരു ഉറക്കത്തിനു സാധിച്ചുവോ ?എന്റെ ഒരു കാര്യമേ .ഇത്തിരി അഹങ്കാരഭാവത്തില്‍ ഗ്ലോബ് ഒന്നു കൂടി ചേര്‍ത്തു പിടിച്ചു , ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു.

“എന്താടീ ? ഭൂലോകം കൈക്കുള്ളില്‍ ആയതിന്റെ സന്തോഷമാണോ ?” മനോരമ പത്രവും കയ്യില്‍ പിടിച്ചു കോണ്ടു ചേട്ടന്‍.

“ഉം...’ എന്റെ മനസ്സില്‍ ഉള്ളതു ഇത്ര പെട്ടെന്ന് മനോരമയിലും വന്നോ ? വിശ്വാസം വരാതെ ഞാന്‍.

“എന്നാല്‍ അതു ഭൂലോകമല്ല. നിന്റെ ബ്ലോഗാ!“

“അയ്യോ !“ അഹങ്കാരം ആര്‍ത്തനാദത്തിനു വഴിമാറി.
അതെപ്പോള്‍ സംഭവിച്ചു. എന്റെ ‘മുല്ലപ്പൂ’ എപ്പോള്‍ ഈ ഗതി ആയി.
കയ്യില്‍ ഇരുന്ന ഗ്ലോബ് കിടക്കയിലേക്കു മറിഞ്ഞു.

ചിരി അടക്കി ചേട്ടന്‍,
‘ഇന്നലെ രാത്രി ഉറക്കത്തില്‍ എന്റെ ബ്ലോഗേ... എന്റെ ബ്ലോഗേ.. എന്ന് നിലവിളിച്ചു.‘
‘ഇന്നു എന്റെ റ്റേണ്‍ അമ്മ തട്ടി എടുത്തോ‘ എന്ന് ആശ്ചര്യപ്പെട്ട് ഉണര്‍ന്ന മോന്‍, കേട്ടത് ഗ്ലോബ് എന്നായത് കൊണ്ട് അവന്‍ അതെടുത്ത് നിന്റെ കയ്യില്‍ പിടിപ്പിച്ചു.
എന്തായാലും, അതു കൈയ്യില്‍ കിട്ടിയ നീ, സ്വിച്ച് ഓഫാക്കിയതു പോലെ, നിലവിളി നിര്‍ത്തി സമാധാനത്തൊടെ ഗ്ലോബും കെട്ടിപ്പിടിച്ചു, കിടന്നുറങ്ങി.“

“അമ്മയെ ഞാനുറക്കി അച്ഛാ “എന്ന് പറഞ്ഞു മോനും.

Thursday

ഓമനപ്പേര്

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ വിളിച്ചു.
“ചേച്ചീ, ഇതു ഞാനാ ”
മറുപടി ഒന്നും കേള്‍ക്കാത്തതു കൊണ്ടാവും വീണ്ടും.
“ഇതു ഞാനാ.. ഞാന്‍”
പിന്നെ അറിഞ്ഞോ അറിയാതെയൊ ഇതും
“ചേച്ചി എന്നെ എന്താണു വിളിച്ചിരുന്നതെന്നു ഞാന്‍ മറന്നു”

ഇല്ലാത്ത അനിയന്റെ കുറവുനികത്തിയ അവനേയും,
അവനില്ലാത്ത ചേച്ചിയുടെ അധികാരം കൈപ്പറ്റിയ എന്നേയും,
കാലം എവിടെയോ ഉപേക്ഷിച്ചിരുന്നു.

ഓമനപ്പേരുകളെ ഉപേക്ഷിക്കാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

Wednesday

ഓര്‍മ്മയുടെ ഏടില്‍ നിന്ന്... (ബൂലോക സംഗമം)

ഈ കഥ തുടങ്ങുന്നതു.... ബൂലോക ക്ലബ്ബില്‍ 'നമുക്കൊന്നു മീറ്റിയാലോ‘ എന്ന ഒരു പോസ്റ്റോടു കൂടിയാണ്.

അതു കണ്ടപ്പോഴേ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്ലോഗര്‍ ഒബിയോടു പറഞ്ഞു..
"ക്ലബ്ബിലെ പോസ്റ്റ്‌ കണ്ടോ , ഇവിടെ എന്തോ മീറ്റ്‌ എന്നൊക്കെ പറയുന്നല്ലോ..?"
ചിരിച്ചു കൊണ്ടു ഒബി "നോക്കാം".
പിന്നെ എന്റെ ഉദ്വേഗത്തിന്റെ കാരണം മനസ്സിലാക്കി ചിരിച്ചു. "മുല്ലപ്പൂ..,ചെമ്പരത്തി പ്പൂവായി പോകുമല്ലൊ,,?" .

ചിന്താവിഷ്ടയായ എന്നെ ഉപേക്ഷിച്ചു, സുഹൃത്ത് വീണ്ടും പണിത്തിരക്കിലേക്ക്..

ക്ലബ്ബില്‍, വീണ്ടും, പോസ്റ്റുകളും കമെന്റുകളും, വന്നു കൊണ്ടിരുന്നു..
പിന്നീടൊരു ദിവസം അതുല്യേച്ചിയുടെ ഫോണ്‍ നമ്പറുമായി ഒരു പോസ്റ്റ്‌ വന്നു.
അതില്‍ നമ്പര്‍ കണ്ടു ഞാന്‍.
"എടോ കാര്യങ്ങള്‍ ഒക്കെ കാണുന്നുണ്ടോ?"
"ഉം.. "
"നമുക്കൊന്നു വിളിച്ചാലോ ..?
"ഓകെ" അങ്ങനെ ആദ്യമായി ഫോണില്‍ വല്യേടത്തിയുമായി,"എല്ലാവരും ഒത്തുചേരണം, നമുക്ക്‌ ഇതൊരാഘോഷമാക്കണം" എന്നൊക്കെ സംസാരിച്ചു.

പിന്നീടു കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു.
വിശ്വേട്ടന്റെ നമ്പറുമായി അടുത്ത പോസ്റ്റു വന്നു .

"വിശ്വേട്ടാ... ഞാന്‍ മുല്ലപ്പൂ എന്ന ബ്ലൊഗര്‍.. പിന്നെ സന്ദര്‍ശനം എന്ന ബ്ലൊഗറും അടുത്തുണ്ടു"
" നിങ്ങള്‍ രണ്ടാളും ഒരേ ഓഫീസില്‍ ആണോ..?"
"അതെ... ഞങ്ങള്‍ രണ്ടാള്‍ മാത്രമല്ല ഇനിയുമുണ്ട് രണ്ടുപേരും കൂടി ഇവിടെ. ദുര്‍ഗ്ഗയും ചാത്തുണ്ണിയും"
"എന്നാല്‍ അവര്‍ക്കും കൊടുക്കൂ. നമ്മുടെ ബ്ലോഗുമേളയെക്കുറിച്ചു ഒന്നു പറയട്ടെ."
"ഒരു കാര്യം കൂടി ഉണ്ട്‌. ഇപ്പൊള്‍ പറഞ്ഞ മറ്റു രണ്ടാള്‍ക്കും അറിയില്ല ഞാന്‍ ബ്ലോഗുന്നുണ്ട്‌ എന്ന്"
"ഒ!!. ഒരേ ഓഫീസിലായിട്ടും "
"ഉം.. വെറുതെ ഒരു രസം"
"ഓക്കെ .. പറയില്ല ഫോണ്‍ കൊടുക്ക്‌.."

ഫോണ്‍ തിരികെ കൊടുത്തു ഞാന്‍ സീറ്റില്‍ വന്നു ഇരുന്നു..
ചാത്തുണ്ണിയെ വിളിക്കുന്നതും ഫോണ്‍ കൊടുക്കുന്നതും..."ഉം ഞങ്ങള്‍ മൂന്നു പേരും ഇവിടെ നിന്നും ഉണ്ടാവും" എന്നു ചാത്തുണ്ണി പറയുന്നതും കേട്ടു.

മേളക്കുള്ള ഒരുക്കങ്ങള്‍...,ലിസ്റ്റിടല്‍.., വരുന്നവരുടെ ഹാജര്‍ എടുക്കല്‍..., വരാന്‍ പറ്റാത്തവരുടെ കണ്ണീരൊഴുക്കല്‍..., വേറെ ചിലര്‍ (എന്നെപ്പോലെ) പേടിയാവണു എന്നു പറഞ്ഞു കരഞ്ഞവര്‍ അങ്ങനെ അങ്ങനെ..

ജൂലായ്‌ എഴാം തീയതി ഓഫീസിന്റെ ക്യാന്റീനില്‍ വെച്ചു ദുര്‍ഗ്ഗയെ കണ്ടു.
ദുര്‍ഗ്ഗയോടു ഞാന്‍ "നാളെ ബ്ലോഗ്‌ മീറ്റുണ്ട്‌ എന്നു കേട്ടല്ലോ? എനിക്കും വരാമോ ?"
"ഉം... ഒരു ബ്ലോഗ്‌ ഇന്നു ഉണ്ടാക്കിയാ മതി"
"ഓ ഇനി അതൊക്കെ വല്യ പാടല്ലെ.."ചിരിയോടെ ഞാന്‍.

ശനിയാഴ്ച കണ്ണാടിയുടെ മുന്നില്‍ കുറ്റിയടിച്ചു നില്ക്കുന്ന എന്നെ നോക്കി ചേട്ടന്‍
"മിനുക്കിയതൊക്കെ മതി. നിന്റെ കല്യാണത്തിനു പോലും ഈ മിനുക്കം കണ്ടില്ല്ലല്ലോ."
"ഇതു സംഗതി വേറെ ആണു ചേട്ടാ.. . ഇന്ന്, കണ്ടിട്ടില്ലാത്ത ആള്‍ക്കാരെ കാണാന്‍ പോകുവല്ലെ ?"
"ഒഹ്‌ ബ്ലോഗ്‌ സംഗമം... അതിനു മുഖം മിനുക്കുകയല്ല. പകരം ഹെല്‍മെറ്റു വെയ്ക്കുകയാ വേണ്ടേ. "
മുഖത്തെ ചമ്മിയ ചിരി മറച്ചു ഞാന്‍...

ജോസ്‌ ജംഗ്‌ഷനില്‍ ഇറങ്ങി ബി. റ്റി. എച്ച്‌. ലേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും പരിചയമുള്ള ശബ്ദം.

"എങ്ങോട്ടാടോ കാലത്തേ?" ഒബിയെയും പുറകില്‍ ഇരുത്തി ചാത്തുണ്ണി ബൈക്കില്‍.
'പിടിക്കപ്പെട്ടല്ലോ?' ഭാവത്തില്‍ ഒബി.
"ഞാന്‍... ഈ കട വരെ. നിങ്ങളോ?"
"ഞങ്ങള്‍ ബ്ലോഗു മീറ്റിനു"
"ഒ... ഇന്നാണോ അത്‌"
"ഉം..."

എന്റെ അഭിനയസിദ്ധിയില്‍ വിശ്വാസം വരാതെ അന്തം വിട്ടു നോക്കുന്ന ഒബിയെയും കൊണ്ടു ചാത്തുണ്ണിയുടെ ബൈക്ക്‌ പോയി.

അപ്പോളാണ്‌ വേറെ ഒരു സുഹൃത്തു ഫോണില്‍.
"എവിടെ ആണു ? മീറ്റിനു എത്തില്ലെ?"
ഒരു നുണ പറഞ്ഞ ഹാങ്ങ്‌ ഓവറില്‍ ഞാന്‍ "വീട്ടിലാണ്‌. ഞാനെങ്ങും ഇല്ല മീറ്റിന്‌"
(എം.ജി റോഡിന്റെ നടുവില്‍ നിന്നു "വീട്ടിലാണു" എന്നു ഫോണില്‍ പറയുന്ന എന്നെ തുറിച്ചു നോക്കി ഒരു അപ്പാപ്പന്‍)

"ഞാന്‍ എന്തായാലും ഒരു മണി ആകുമ്പൊള്‍ എത്തും"
"ഉം..."(ഈ പറഞ്ഞു സുഹൃത്തും പതിനൊന്നു മണിക്കെ എത്തി എന്നതു വേറെ കാര്യം. ;) )

പതിയെ ബി. റ്റി. എച്ച്‌. ലേക്കു നടന്നു.
അവിടെ ആരൊക്കെ ഉണ്ടാകും?
ചേട്ടന്റെ ഹെല്‍മെറ്റ്‌ ഉപദേശം സ്വീകരിക്കാമായിരുന്നു..
എന്നൊക്കെ മനസ്സില്‍ ചിന്തിച്ചു ബി. റ്റി. എച്ച്‌. ഇല്‍ എത്തി. വഴി ഒക്കെ ചോദിച്ചു അകത്തേക്കു നടന്നു.

എന്നെ കണ്ടു അദ്ഭുതം മാറാതെ ചാത്തുണ്ണിയും, ദുര്‍ഗ്ഗയും...
ചിരിയോടെ ഒബി പുറകില്‍.
ഒബി ഒരോരുത്തരെ ആയി പരിചയപ്പെടുത്തി,
ബാംഗളൂര്‍ ശ്രീജിത്ത്‌, പണിക്കന്‍ , യാത്രികന്‍ ( ബിന്ദു ഓപ്പോളെ.. ഇത്ര പിന്‌ഗാമികളൊ..!!!),
അധികം സംസാരിക്കാതെ സു , ആ കുറവു നികത്തി സു ചേട്ടന്‍,
കൃഷി കാര്യങ്ങളും മറ്റും സംസാരിച്ചു ചന്ദ്രേട്ടന്‍..

അകത്തേക്കു കടന്നിരുന്നപ്പൊള്‍ ചായയും വടയും വന്നു. അതു കഴിച്ചിട്ടാകം ഇനിയുള്ള പരിചയപ്പെടല്‍ എന്നു കരുതി ദുര്‍ഗ്ഗയുടെ അടുത്തു കൂടി.

ഞാന്‍ അധികം മിണ്ടില്ലാട്ടൊ എന്ന ഭാവത്തില്‍ തുളസി,
നില്‍ക്കാന്‍ ടൈം ഇല്ലാതെ നിക്ക്‌,
ചിരിയാണു ഞങ്ങടെ മുഖമുദ്ര എന്നു ബോധിപ്പിച്ചു സൂഫിയും കിരണും,
പാട്ടുപാടി ആരാധനാ വലയം സൃഷ്ടിച്ച വില്ലൂസ്‌, ബാക്ക്ഗ്രൌണ്ടില്‍ ഇക്കാസ്‌,
ക്യാമറയും കമന്ററിയുമായി കുമാര്‍,
എല്ലാരുടെയും കണ്ണിലുണ്ണിയായി അരുണ്‍ വിഷ്ണു,
ഞാനെന്ന അഹങ്കാരം ഇല്ലാതെ ഞാന്‍,
യാത്രയില്‍ വൈകി എത്തിയ സഹയാത്രികന്‍,
ബ്ലോഗ്‌ പേരില്‍ നിന്നു വ്യത്യസ്തനായി മുരളി മേനോന്‍...

എല്ലാത്തിനും അമരക്കാരായി വിശ്വേട്ടനും, അതുല്യേച്ചിയും...
ഞങ്ങളില്ലാതെ നിങ്ങള്‍ക്കെന്തു ആഘോഷം എന്നു ഓര്‍മ്മപ്പെടുത്തി അപ്പുവും, എല്ലാത്തിനും താങ്ങും തണലുമായി സംഗീതചേച്ചിയും..
കുഞ്ഞിക്കൂട്ടായി ആച്ചിയും...

എല്ലരേം പരിചയപ്പെട്ടും, "മധുരം മലയാളത്തില്‍" ഒപ്പു വെച്ചും അതിനു പിന്നില്‍ പേരു എഴുതാന്‍ ദുര്‍ഗ്ഗയെ സഹായിച്ചും ഇരിക്കുമ്പോള്‍ "ഊണു കാലമായി " എന്നു ആരോ പറഞ്ഞതും,കോണ്‍ഫെറെന്‍സ്‌ റൂം കാലി...

ഞാനും ഒരില സ്വന്തമാക്കി ഊണു കഴിച്ചു.
തിരിച്ചെത്തിയപ്പോളേക്കും അടുത്ത ആഘോഷവുമായി അതുല്യേച്ചി മുന്നില്‍..

"പ്രിയ മാലോകരെ ബൂലോകരെ.. നമുക്കു ക്വിസ്സ്‌ പ്രോഗ്രാം ആരംഭിക്കാം.."

ക്വിസ്സ്‌ ചോദ്യങ്ങളുടെ ഉത്തരമായി...
'അഞ്ജലി'യെ കണ്ടു പിടിച്ച കെവിനും,
വരമൊഴിക്കു ജന്മം നല്‍കിയ സിബുവും,
സെര്‍വറുകള്‍ ഓടിക്കുന്ന ശനിയനും, അനിലേട്ടനും, എവുരാനും അരങ്ങത്തു വന്നു..

പിന്നീടെപ്പോഴോ ചോദ്യങ്ങള്‍ "അക്ഷരങ്ങളിലും" , "തോന്ന്യാക്ഷരങ്ങളിലും" കുടുങ്ങി കിടന്നപ്പോള്‍, "ഇതു ബൂലോഗ ക്വിസ്സ്‌ അല്ല, കുടുംബ ക്വിസ്സ്‌ ആണു" എന്നു പറഞ്ഞു കുമാര്‍ നയിച്ച ഒരുപക്ഷം ബഹളം വെയ്ക്കുകയും, ഇറങ്ങിപ്പോക്കു ഭീഷണി മുഴക്കുകയും ചെയ്തു.
അങ്ങനെ ചുളുവില്‍ ജയിക്കാമെല്ലോ എന്ന ഞങ്ങടെ മനക്കോട്ടയെ തകര്‍ത്തു അവര്‍ വീണ്ടും അവിടെ തുടര്‍ന്നു.

ഇത്രയും നാള്‍ കണ്‍കെട്ടു വിദ്യ കാണിച്ചു പറ്റിച്ചവരെ, ശരിക്കൊന്നു പറ്റിക്കാനായി ഒരു കണ്‍കെട്ടു നടത്തുകയും അതില്‍ ആരും വിജയം 'കാണാതെ' പോകുകയും ചെയ്തു.

ചുരുക്കിപറഞ്ഞാല്‍ (ഇത്രേം പറഞ്ഞിട്ടോ ??) ഉച്ചവരെ ഒന്നും മിണ്ടാതിരുന്ന സു ഒറ്റക്കു നേടിയ ഒരു അശ്വമേധം ആയിരുന്നു ഞങ്ങളുടെ ജയം.

ആഘോഷം തീരുന്നില്ല തുടങ്ങിയതല്ലേ ഉള്ളൂ, എന്നു ചോദിച്ചുകൊണ്ടു ഉമേച്ചിയേയും അവസാനം എത്തി.

എല്ലാവരും കയ്യൊപ്പിട്ട ഓര്‍മക്കുറിപ്പും, ബിരിയാണിക്കുട്ടി അയച്ചുതന്ന കീചെയിനും കയ്യില്‍ വാങ്ങി
ഇത്ര പെട്ടെന്നു തീര്‍ന്നൊ എന്ന മനോവിഷമത്തില്‍ അങ്ങനെ നിന്നു.

(പ്രത്യേകം പറയട്ടെ, ബിരിയാണിക്കുട്ടീ ആ ഐഡിയായും ,പിന്നെ എല്ലാ റ്റാഗിലും എഴുതി അതിവിടെ എത്തിക്കാനുള്ള ആ മനസ്സും..)


മനസ്സില്‍ അദ്ഭുതവും, ആഹ്ലാദവും , ഇത്തിരി വിഷമവും..
കയ്യില്‍ ഓര്‍മ്മക്കുറിപ്പും, കീ ചെയിനുമായി...
എല്ലാവരോടും യത്ര പറഞ്ഞു ഞാന്‍ പതിയെ പുറത്തേക്കു..

(സമര്‍പ്പണം: ക്ലബ്ബില്‍ വന്ന പോസ്റ്റിനേ യഥാര്‍ത്ഥ്യമാക്കിയ അതുല്യേച്ചിക്കും വിശ്വേട്ടനും , അതിനെ വിജയമാക്കിയ എല്ലാ ബ്ലൊഗ്‌ സുഹൃത്തുക്കള്‍ക്കും)

കുറിപ്പ്‌:
"ഇതു എന്തിനാണു ഇത്ര വൈകി പോസ്റ്റുന്നത്‌.. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലെ"
"അതു ഇവിടെ എത്തിയവര്‍ക്കു.. പക്ഷെ ഇവിടെ വരാന്‍ പറ്റാതെ ഭൂമിയുടെ മറ്റേതോ കോണില്‍ നമ്മളെ ഓര്‍ത്തും ഫൊണില്‍ വിളിച്ചും,കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടി ഇരുന്നവര്‍ക്കു വേണ്ടി ഞാന്‍ ഇത്‌ എഴുതുയേ മതിയാവൂ.."

Tuesday

ആഘോഷം

"ആഘോഷമോ? എന്തു ആഘോഷം?"
"കളഞ്ഞു പോയ പൊന്ന് തിരികെ കിട്ടി"
"പൊന്നോ..? എത്ര പവന്‍..?"
"നൂറു പവന്‍.. പത്തരമാറ്റ്‌.."
"എന്റമ്മെ!!!"
"തനിത്തങ്കം.."
"ഓഹ്‌!!.. എന്താ ഭര്‍ത്താവിന്റെയോ കുഞ്ഞുങ്ങളുടെയൊ പിറന്നാള്‍ ആണൊ...?"
"ഇതു രണ്ടും അല്ല. അതു കളഞ്ഞു പോയാല്‍ തിരികെ കിട്ടില്ല. കാരണം അത്‌ എന്റെ ജീവന്‍ ആണ്‌..."
"അപ്പൊള്‍ പിന്നെ എന്താണീ നൂറുപവന്‍, പത്തര മാറ്റു, തനിത്തങ്കം..."
"സൌഹൃദം"

അറിയാതെ... ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ ഉത്ഭവം... മനസ്സില്‍ നിന്നുമാണ്‌..
മഴ പെയ്തൊഴിഞ്ഞ മാനം പോലെ, മനസ്സും ശാന്തം...

'പടി കടന്നു, എന്നോ അകലേക്കു പോയ ഒരു സൌഹൃദം തിരികെ എത്തിയതിലുള്ള ആഘോഷത്തിലായിരുന്നു ഞാനും അവളും...'

Thursday

നിഷിദ്ധം

"നിഷിദ്ധം"

"എന്താദ്‌?"

"ചെയ്യാന്‍ പാടില്ലാത്തത്‌.., അരുത്‌.. എന്നര്‍ത്ഥം"

"എന്താണു അരുതാത്തത്‌ ... ?"

"നിന്റെ ഈ എഴുത്തു..."

"അതെന്താ...?"

"നിന്റെ മനസ്സില്‍ ഉള്ളതു എല്ലാവരും അറിയും.."

"അതുകൊണ്ടു...?"

"അതെനിക്കിഷ്ടമല്ല"

"നിന്റെ ഇഷ്ടത്തിനു വേണോ ഞാനെപ്പോഴും പ്രവര്‍ത്തിക്കാന്‍...!!!" ദേഷ്യം കൊണ്ടു ശബ്ദം അല്‍പ്പം ഉയര്‍ന്നുവോ...

പിന്നീടൊന്നും കേട്ടതേ ഇല്ല... 'അകത്തുള്ള അവള്‍' പിണങ്ങിപ്പൊയെന്നു തോന്നുന്നു...

(സമര്‍പ്പണം: "ഞാന്‍ ഒരു പോസ്റ്റ്‌ എഴുതി വെച്ചിട്ടുണ്ടു.. ഇടണോ വെണ്ടയൊ എന്ന സംശയത്തിലാ.." എന്നു ചിന്തിക്കുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും....)

Tuesday

അഹങ്കാരം

അതെ, എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌.

അവളുടെ ദിനങ്ങള്‍ എന്നില്‍ തുടങ്ങിയിരുന്നു എന്ന അഹങ്കാരം...
അവളുടെ ചിന്തകളെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്ന അഹങ്കാരം...
അവളുടെ ശ്വസോച്ഛ്വാസം എന്നിലൂടെ ആയിരുന്നു എന്ന അഹങ്കാരം...
അവളുടെ ഹൃദയമിടിപ്പുകള്‍ ഞാനറിഞ്ഞിരുന്നു എന്ന അഹങ്കാരം...


അതെ, വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന അവളുടെ മുഖത്തെ പുഞ്ചിരിയില്‍...

എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌ ...

Friday

രാജിക്കത്ത്‌

ഇന്നു ഒരാള്‍ കൂടി പടിയിറങ്ങുന്നു......

ഒരു ഉച്ചസമയം... സീറ്റിനു പുറകില്‍..

"എടൊ.. "
"ഓ.. താനോ .. എന്താടൊ..?"
"ഞാന്‍.. തന്നോടു... ഒരു കാര്യം പറയാന്‍..." സംസാരത്തില്‍ പതിവല്ലാത്ത ഒരു ശാന്തത..
"എന്താടൊ..?"
"ഞാന്‍ resign ചെയ്യുകയാണു.. വേറെ ഒരു offer..."
"ഉം...."

.......................................................................................

"നിങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ ഇതു സര്‍വ്വ സാധാരണം.. അല്ലെ?.."
"അതെ ..." എന്നു സമ്മതിക്കുമ്പോളും അതിനപ്പുറം പോകുന്ന ചിന്ത..

ചില സുഹൃത്തുക്കള്‍ ...

പറയുന്നതും, പറയാത്തതും എല്ലാം മന്‍സ്സിലാക്കുന്നവര്‍...
മനസ്സു വായിച്ചെടുക്കുന്നവര്‍..അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നവര്‍...
പറഞ്ഞു കൊണ്ടു തന്നെ സ്നേഹപ്പാരകള്‍ പണിയുന്നവര്‍..
അബദ്ധങ്ങളില്‍ കൂടെ ചിരിക്കുകയും, അബദ്ധങ്ങളില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യുന്നവര്‍...
പ്രൊഫെഷനെയും സൌഹൃദത്തിനേയും കൂട്ടിക്കുഴക്കാത്തവര്‍..
പിന്നീടൊരുനാള്‍, നേരിയ നൊമ്പരം ബാക്കി നിര്‍ത്തി ...

....................................................................................
"അപ്പോള്‍, എവിടെ ആണെടൊ നമുക്കു treat നു പൊകേണ്ടതു.."
അതെ..., ഇതും നമുക്കു ഒരു ആഘോഷമാക്കാം...

Thursday

പിറന്നാള്‍

"അമ്മേ, സ്റ്റ്രോബെറി ഫ്ലേവര്‍ കേക്കു മതി ട്ടോ"..
"ഡൊനാള്‍ഡിനെ വരക്കാം ല്ലേ കേക്കിന്റെ പുറത്തു..."
"ഞാന്‍ ഏതു ഉടുപ്പാ അമ്മേ ഇടണ്ടേ?"
"രോഹിത്തിനേം ഉണ്ണീയേം കിരണേയും വിളിക്കാം , കേക്കു മുറിക്കുമ്പോള്‍.."
"ഇത്തവണ കിട്ടണ സമ്മാനക്കളിപ്പാട്ടങ്ങള്‍ ഒക്കെ ഞാന്‍ സൂക്ഷിച്ചു ഊപയോഗിച്ചോളാം കെട്ടോ അമ്മേ"..
"എനിക്കു ഫോര്‍ട്ടി ഫൈവ്‌ മിട്ടായി വേണം ട്ടൊ ക്ലാസ്സില്‍ കൊടുക്കാന്‍"
........................................................................

"നിയ്ക്കും വേണം ഒരു കുഞ്ഞാവയെ"..
"ആതിരക്കും,വറുഗീസിനും, സംയുക്തക്കും എല്ലാം ഉണ്ട്‌.."

സ്കൂളില്‍ നിന്നെത്തിയ എല്‍.കെ.ജി. ക്കാരന്റെ പുതിയ ആവശ്യം കേട്ടു ഞാന്‍ ചിരിച്ചു..

"സ്കൂളിലെ സ്റ്റോറില്‍ നിന്നു വാങ്ങിയാലോ മോനെ..?" ചിരിച്ചു കൊണ്ടു ചേട്ടന്‍..

അവന്‍ അതു ശ്രദ്ധിക്കാതെ തുടര്‍ന്നു..
"എല്ലര്‍ക്കും കളിക്കാന്‍ വീട്ടില്‍ കൂട്ടുണ്ടു.. എനിക്കും വേണം"

മോനും ഉണ്ടല്ലോ കളിക്കാന്‍ കൂട്ടു... രോഹിതും, കിരണും, ഉണ്ണിയും ഒക്കെ..

"അതു പോര.. "നിയ്ക്കും വേണം ഒരു ക്ഞ്ഞാവയെ"..

.......................................................................................

ഒരു കുഞ്ഞാവ അവനായിട്ടു ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍...
അതു അനിയത്തിക്കുട്ടി ആണു എന്നു അവന്‍ ഉറപ്പിച്ചപ്പോള്‍..
'സുന്ദരി' എന്നു അവന്‍ പേരു നിശ്ചയിച്ചപ്പൊള്‍..'
എന്റെ ഉദരത്തിലെ വളരച്ചക്കൊപ്പം അവന്റെ മനസ്സിലും രൂപവും ഭാവവും വെച്ചപ്പൊള്‍...

കയ്യില്‍ വെച്ചു കൊടുത്ത വാവയെ "എന്റെ മൊളുട്ടിക്കുട്ടപ്പാ ന്നു വിളിചപ്പോള്‍..
"എല്ലാവരും കേള്‍ക്കെ 'സുന്ദരീ' ന്നു അവളുടെ ചെവിയില്‍, പേരു ചോല്ലി വിളിച്ചപ്പോള്‍..
അവളുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍...

അറിയുന്നു ഞാന്‍ അവന്റെ കുഞ്ഞു വലിയ ആഗ്രഹതിനു, ഇത്ര വ്യാപ്തി ഉണ്ടായിരുന്നു...

..............................................................................

"അമ്മേ, എന്താ ഓര്‍ക്കണെ.. വേഗം റെഡി ആകൂ...
ഞാനും വാവയും റെഡി.. അമ്പലത്തില്‍ പോവാന്‍.."
"ഞാനും.. " ചിരിച്ചു കൊണ്ടു ചേട്ടനും ..

Friday

മഴ

ഇന്നലെ തുടങ്ങിയ മഴയാണ്‌...
ഇനിയും തോര്‍ന്നിട്ടില്ല...
ഇനി എത്ര നേരം പെയ്യും.. അറിയില്ല...

വേദനയെ ഒഴുക്കിക്കളയാനുള്ള കഴിവു ഈ മഴക്കുണ്ടെങ്കില്‍, നില്‍ക്കാതെ പെയ്യട്ടെ ഈ മഴ...

"അകത്തേക്കു കയറൂ കുട്ടീ. എത്ര നേരമായ്‌ നീ ഈ മഴയില്‍"

"വേണ്ട ഞാനിവിടെ നില്‍ക്കട്ടെ. എന്റെ കണ്ണുനീര്‍ ആരും കാണാതിരിക്കട്ടെ"

Wednesday

സമ്മാനം

ഒരു നീണ്ട യാത്രക്കിടെ ആണ്‌ ഞാന്‍ അവരെ പരിചയപ്പെട്ടതു. നാല്‍പ്പതിനു മേല്‍ പ്രായം. നിസ്സംഗത നിഴലിച്ച മുഖം.


വെറുതെ സംസാരിച്ചു തുടങ്ങിയ ഞാന്‍ എപ്പോളോ കേള്‍വിക്കാരിയായി മാറി..അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു...


ആറുസഹോദരങ്ങള്‍ക്കും ശേഷം , എറ്റവും ഇളയവള്‍ ആയി പിറന്നതു...
രണ്ടു വയസാകും മുന്‍പു വിധി അമ്മയെ കൊണ്ടു പോയതു..
കല്യാണപ്രായമെത്തിയപ്പൊള്‍, ഇഷടപ്പെട്ടു വന്ന ചെക്കനെ, വീട്ടുകാര്‍ ചേച്ചിക്കായി കല്യാണം ഉറപ്പിച്ചതു...
കുടുംബസ്വത്തു ഭാഗം വെച്ചപ്പൊള്‍, അച്ഛന്‍ സ്വത്തിന്റെ ഭാഗവും , തന്നെയും , നോക്കാന്‍ ആങ്ങളയെ ഏല്‍പ്പിച്ചതു...


മൂന്നു വയസ്സായ മകളെ കയ്യില്‍ എല്‍പ്പിചു, ഭര്‍ത്താവു ലോകത്തോടു വിട പറഞ്ഞതു...
ഒരമ്മയും മകളും.. തനിയെ ഉള്ള താമസം..,
അയല്‍ വക്കക്കാരുടെ കയ്യിലിരിപ്പു കൊണ്ടു, ഭര്‍ത്താവു വെച്ചു കൊടുത്ത ആ വീടു ഉപേക്ഷിക്കേണ്ടി വന്നതു...


സഹായിക്കേണ്ടി വന്നെങ്കിലോ എന്നോര്‍ത്തു, ബന്ധുക്കള്‍ ഒരോന്നായി കൈയ്യൊഴിഞ്ഞതു...
പതിനെട്ടു വയസ്സായപ്പോള്‍ തന്നെ, മകളെ ഒരുവനെ എല്‍പ്പിച്ചതു...
കല്യാണ ചെലവിന്റെ കടം തീരും മുന്‍പെ മകളുടെ പ്രസവത്തിനു കടം വാങ്ങേണ്ടി വന്നതു...


കടം ഇരട്ടി ആയപ്പോളും പേരക്കുഞ്ഞിന്റെ , മുഖം കണ്ടു ആശ്വസിച്ചതു...
തനിക്കൊരു കൂട്ടാകുമല്ലോ എന്നു കരുതി, മകളൊടും ഭര്‍ത്താവിനോടും തന്റെ കൂടെ താമസിക്കാന്‍ പറഞ്ഞതു...
കടം വീട്ടാന്‍ കൂടുതല്‍ സമയം ജോലി ചെയ്തതു...
ഭര്‍ത്താവുണ്ടാക്കുന്ന കാശു സൂക്ഷിച്ചു വെക്കുകയും, അമ്മ ഉണ്ടാക്കുന്നതു മുഴുവന്‍ മകള്‍ ചെലവാക്കുകയും ചെയ്തതു...


വീട്ടിലെ ചിലവു നോക്കണമെങ്കില്‍ ദിവസം നൂറു രൂപ ഏല്‍പ്പിക്കണം എന്നു മകള്‍ പറഞ്ഞതു...
രണ്ടാമതൊരു പേരക്കുഞ്ഞിനെക്കൂടി സമ്മാനിക്കാന്‍ മകള്‍ തയ്യാറെടുത്തതു...


ഒരിക്കലും തീരാത്ത കടത്തിന്റെ കണക്കുമായി ആള്‍ക്കാര്‍ വീടിനുമുന്‍പില്‍ കാവല്‍ നിന്നതു...


അവസാനം വീടു വിട്ടിറങ്ങിയപ്പോള്‍, തിരിച്ചു വിളിക്കാന്‍ നില്‍ക്കാതെ മകള്‍ അകത്തേക്കു കയറിപ്പോയതു...
അങ്ങനെ ... അങ്ങനെ...


അവര്‍ സംസാരം നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു ." എന്നിട്ടിപ്പോ ചേച്ചി എന്തു ചെയ്യണു..?"

"ഞാന്‍ ഹോം നേഴ്സായി ജോലിചെയ്യുന്നു.. എര്‍ണാകുളത്തു.."

"ഇപ്പോള്‍ എങ്ങോട്ടേക്കു പൊകുന്നു ?".

ഇത്തിരി നേരം അവര്‍ ഒന്നും പറഞ്ഞില്ല..
പിന്നെ കയ്യില്‍ ഇരുന്ന പൊതി സാവധാനം അഴിച്ചു .

" കുഞ്ഞിനെ കാണാന്‍..
മൂന്നു മാസമായി മകള്‍ക്ക്‌ രണ്ടാമത്തെ കുഞ്ഞുണ്ടായിട്ടു...ഇതു വാങ്ങാന്‍ ഇപ്പോളേ കാശു ഒത്തു വന്നോള്ളു.."

കയ്യില്‍ തുറന്ന പൊതിയിലേക്കു ഞാന്‍ നോക്കി.

വര്‍ണ്ണാക്കടലാസില്‍, വെള്ളക്കല്ലു പതിച്ച രണ്ടു കുഞ്ഞിക്കമ്മലുകല്‍.

Friday

ഒന്നാം ക്ലാസ്സ്‌

ബെഞ്ചില്‍ അടുത്തു വന്നിരിക്കുന്ന കുറുമ്പി പെണ്ണിനെ അപ്പു ഒന്നു കൂടി നോക്കി.

പിന്നെ പതിയെ ചോദിച്ചു, "എന്താ പേര്‌?"

കുസൃതിക്കണ്ണുകളൊടെ അവള്‍ പറഞ്ഞു "പേരയ്ക്ക.."

"ങെ പേരക്കായോ??"..

"ഉം.." കണ്ണടച്ചു തലയാട്ടി അവള്‍ അപ്പൂനെ നോക്കി.

"അപ്പോള്‍ നാട്‌ നാരങ്ങയാവും അല്ലേ?" അപ്പു ചോദിച്ചു..

പിന്നെ അവര്‍ ഒന്നിച്ചു പൊട്ടി ചിരിച്ചു..