Wednesday

ഓര്‍മ്മയുടെ ഏടില്‍ നിന്ന്... (ബൂലോക സംഗമം)

ഈ കഥ തുടങ്ങുന്നതു.... ബൂലോക ക്ലബ്ബില്‍ 'നമുക്കൊന്നു മീറ്റിയാലോ‘ എന്ന ഒരു പോസ്റ്റോടു കൂടിയാണ്.

അതു കണ്ടപ്പോഴേ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്ലോഗര്‍ ഒബിയോടു പറഞ്ഞു..
"ക്ലബ്ബിലെ പോസ്റ്റ്‌ കണ്ടോ , ഇവിടെ എന്തോ മീറ്റ്‌ എന്നൊക്കെ പറയുന്നല്ലോ..?"
ചിരിച്ചു കൊണ്ടു ഒബി "നോക്കാം".
പിന്നെ എന്റെ ഉദ്വേഗത്തിന്റെ കാരണം മനസ്സിലാക്കി ചിരിച്ചു. "മുല്ലപ്പൂ..,ചെമ്പരത്തി പ്പൂവായി പോകുമല്ലൊ,,?" .

ചിന്താവിഷ്ടയായ എന്നെ ഉപേക്ഷിച്ചു, സുഹൃത്ത് വീണ്ടും പണിത്തിരക്കിലേക്ക്..

ക്ലബ്ബില്‍, വീണ്ടും, പോസ്റ്റുകളും കമെന്റുകളും, വന്നു കൊണ്ടിരുന്നു..
പിന്നീടൊരു ദിവസം അതുല്യേച്ചിയുടെ ഫോണ്‍ നമ്പറുമായി ഒരു പോസ്റ്റ്‌ വന്നു.
അതില്‍ നമ്പര്‍ കണ്ടു ഞാന്‍.
"എടോ കാര്യങ്ങള്‍ ഒക്കെ കാണുന്നുണ്ടോ?"
"ഉം.. "
"നമുക്കൊന്നു വിളിച്ചാലോ ..?
"ഓകെ" അങ്ങനെ ആദ്യമായി ഫോണില്‍ വല്യേടത്തിയുമായി,"എല്ലാവരും ഒത്തുചേരണം, നമുക്ക്‌ ഇതൊരാഘോഷമാക്കണം" എന്നൊക്കെ സംസാരിച്ചു.

പിന്നീടു കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു.
വിശ്വേട്ടന്റെ നമ്പറുമായി അടുത്ത പോസ്റ്റു വന്നു .

"വിശ്വേട്ടാ... ഞാന്‍ മുല്ലപ്പൂ എന്ന ബ്ലൊഗര്‍.. പിന്നെ സന്ദര്‍ശനം എന്ന ബ്ലൊഗറും അടുത്തുണ്ടു"
" നിങ്ങള്‍ രണ്ടാളും ഒരേ ഓഫീസില്‍ ആണോ..?"
"അതെ... ഞങ്ങള്‍ രണ്ടാള്‍ മാത്രമല്ല ഇനിയുമുണ്ട് രണ്ടുപേരും കൂടി ഇവിടെ. ദുര്‍ഗ്ഗയും ചാത്തുണ്ണിയും"
"എന്നാല്‍ അവര്‍ക്കും കൊടുക്കൂ. നമ്മുടെ ബ്ലോഗുമേളയെക്കുറിച്ചു ഒന്നു പറയട്ടെ."
"ഒരു കാര്യം കൂടി ഉണ്ട്‌. ഇപ്പൊള്‍ പറഞ്ഞ മറ്റു രണ്ടാള്‍ക്കും അറിയില്ല ഞാന്‍ ബ്ലോഗുന്നുണ്ട്‌ എന്ന്"
"ഒ!!. ഒരേ ഓഫീസിലായിട്ടും "
"ഉം.. വെറുതെ ഒരു രസം"
"ഓക്കെ .. പറയില്ല ഫോണ്‍ കൊടുക്ക്‌.."

ഫോണ്‍ തിരികെ കൊടുത്തു ഞാന്‍ സീറ്റില്‍ വന്നു ഇരുന്നു..
ചാത്തുണ്ണിയെ വിളിക്കുന്നതും ഫോണ്‍ കൊടുക്കുന്നതും..."ഉം ഞങ്ങള്‍ മൂന്നു പേരും ഇവിടെ നിന്നും ഉണ്ടാവും" എന്നു ചാത്തുണ്ണി പറയുന്നതും കേട്ടു.

മേളക്കുള്ള ഒരുക്കങ്ങള്‍...,ലിസ്റ്റിടല്‍.., വരുന്നവരുടെ ഹാജര്‍ എടുക്കല്‍..., വരാന്‍ പറ്റാത്തവരുടെ കണ്ണീരൊഴുക്കല്‍..., വേറെ ചിലര്‍ (എന്നെപ്പോലെ) പേടിയാവണു എന്നു പറഞ്ഞു കരഞ്ഞവര്‍ അങ്ങനെ അങ്ങനെ..

ജൂലായ്‌ എഴാം തീയതി ഓഫീസിന്റെ ക്യാന്റീനില്‍ വെച്ചു ദുര്‍ഗ്ഗയെ കണ്ടു.
ദുര്‍ഗ്ഗയോടു ഞാന്‍ "നാളെ ബ്ലോഗ്‌ മീറ്റുണ്ട്‌ എന്നു കേട്ടല്ലോ? എനിക്കും വരാമോ ?"
"ഉം... ഒരു ബ്ലോഗ്‌ ഇന്നു ഉണ്ടാക്കിയാ മതി"
"ഓ ഇനി അതൊക്കെ വല്യ പാടല്ലെ.."ചിരിയോടെ ഞാന്‍.

ശനിയാഴ്ച കണ്ണാടിയുടെ മുന്നില്‍ കുറ്റിയടിച്ചു നില്ക്കുന്ന എന്നെ നോക്കി ചേട്ടന്‍
"മിനുക്കിയതൊക്കെ മതി. നിന്റെ കല്യാണത്തിനു പോലും ഈ മിനുക്കം കണ്ടില്ല്ലല്ലോ."
"ഇതു സംഗതി വേറെ ആണു ചേട്ടാ.. . ഇന്ന്, കണ്ടിട്ടില്ലാത്ത ആള്‍ക്കാരെ കാണാന്‍ പോകുവല്ലെ ?"
"ഒഹ്‌ ബ്ലോഗ്‌ സംഗമം... അതിനു മുഖം മിനുക്കുകയല്ല. പകരം ഹെല്‍മെറ്റു വെയ്ക്കുകയാ വേണ്ടേ. "
മുഖത്തെ ചമ്മിയ ചിരി മറച്ചു ഞാന്‍...

ജോസ്‌ ജംഗ്‌ഷനില്‍ ഇറങ്ങി ബി. റ്റി. എച്ച്‌. ലേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും പരിചയമുള്ള ശബ്ദം.

"എങ്ങോട്ടാടോ കാലത്തേ?" ഒബിയെയും പുറകില്‍ ഇരുത്തി ചാത്തുണ്ണി ബൈക്കില്‍.
'പിടിക്കപ്പെട്ടല്ലോ?' ഭാവത്തില്‍ ഒബി.
"ഞാന്‍... ഈ കട വരെ. നിങ്ങളോ?"
"ഞങ്ങള്‍ ബ്ലോഗു മീറ്റിനു"
"ഒ... ഇന്നാണോ അത്‌"
"ഉം..."

എന്റെ അഭിനയസിദ്ധിയില്‍ വിശ്വാസം വരാതെ അന്തം വിട്ടു നോക്കുന്ന ഒബിയെയും കൊണ്ടു ചാത്തുണ്ണിയുടെ ബൈക്ക്‌ പോയി.

അപ്പോളാണ്‌ വേറെ ഒരു സുഹൃത്തു ഫോണില്‍.
"എവിടെ ആണു ? മീറ്റിനു എത്തില്ലെ?"
ഒരു നുണ പറഞ്ഞ ഹാങ്ങ്‌ ഓവറില്‍ ഞാന്‍ "വീട്ടിലാണ്‌. ഞാനെങ്ങും ഇല്ല മീറ്റിന്‌"
(എം.ജി റോഡിന്റെ നടുവില്‍ നിന്നു "വീട്ടിലാണു" എന്നു ഫോണില്‍ പറയുന്ന എന്നെ തുറിച്ചു നോക്കി ഒരു അപ്പാപ്പന്‍)

"ഞാന്‍ എന്തായാലും ഒരു മണി ആകുമ്പൊള്‍ എത്തും"
"ഉം..."(ഈ പറഞ്ഞു സുഹൃത്തും പതിനൊന്നു മണിക്കെ എത്തി എന്നതു വേറെ കാര്യം. ;) )

പതിയെ ബി. റ്റി. എച്ച്‌. ലേക്കു നടന്നു.
അവിടെ ആരൊക്കെ ഉണ്ടാകും?
ചേട്ടന്റെ ഹെല്‍മെറ്റ്‌ ഉപദേശം സ്വീകരിക്കാമായിരുന്നു..
എന്നൊക്കെ മനസ്സില്‍ ചിന്തിച്ചു ബി. റ്റി. എച്ച്‌. ഇല്‍ എത്തി. വഴി ഒക്കെ ചോദിച്ചു അകത്തേക്കു നടന്നു.

എന്നെ കണ്ടു അദ്ഭുതം മാറാതെ ചാത്തുണ്ണിയും, ദുര്‍ഗ്ഗയും...
ചിരിയോടെ ഒബി പുറകില്‍.
ഒബി ഒരോരുത്തരെ ആയി പരിചയപ്പെടുത്തി,
ബാംഗളൂര്‍ ശ്രീജിത്ത്‌, പണിക്കന്‍ , യാത്രികന്‍ ( ബിന്ദു ഓപ്പോളെ.. ഇത്ര പിന്‌ഗാമികളൊ..!!!),
അധികം സംസാരിക്കാതെ സു , ആ കുറവു നികത്തി സു ചേട്ടന്‍,
കൃഷി കാര്യങ്ങളും മറ്റും സംസാരിച്ചു ചന്ദ്രേട്ടന്‍..

അകത്തേക്കു കടന്നിരുന്നപ്പൊള്‍ ചായയും വടയും വന്നു. അതു കഴിച്ചിട്ടാകം ഇനിയുള്ള പരിചയപ്പെടല്‍ എന്നു കരുതി ദുര്‍ഗ്ഗയുടെ അടുത്തു കൂടി.

ഞാന്‍ അധികം മിണ്ടില്ലാട്ടൊ എന്ന ഭാവത്തില്‍ തുളസി,
നില്‍ക്കാന്‍ ടൈം ഇല്ലാതെ നിക്ക്‌,
ചിരിയാണു ഞങ്ങടെ മുഖമുദ്ര എന്നു ബോധിപ്പിച്ചു സൂഫിയും കിരണും,
പാട്ടുപാടി ആരാധനാ വലയം സൃഷ്ടിച്ച വില്ലൂസ്‌, ബാക്ക്ഗ്രൌണ്ടില്‍ ഇക്കാസ്‌,
ക്യാമറയും കമന്ററിയുമായി കുമാര്‍,
എല്ലാരുടെയും കണ്ണിലുണ്ണിയായി അരുണ്‍ വിഷ്ണു,
ഞാനെന്ന അഹങ്കാരം ഇല്ലാതെ ഞാന്‍,
യാത്രയില്‍ വൈകി എത്തിയ സഹയാത്രികന്‍,
ബ്ലോഗ്‌ പേരില്‍ നിന്നു വ്യത്യസ്തനായി മുരളി മേനോന്‍...

എല്ലാത്തിനും അമരക്കാരായി വിശ്വേട്ടനും, അതുല്യേച്ചിയും...
ഞങ്ങളില്ലാതെ നിങ്ങള്‍ക്കെന്തു ആഘോഷം എന്നു ഓര്‍മ്മപ്പെടുത്തി അപ്പുവും, എല്ലാത്തിനും താങ്ങും തണലുമായി സംഗീതചേച്ചിയും..
കുഞ്ഞിക്കൂട്ടായി ആച്ചിയും...

എല്ലരേം പരിചയപ്പെട്ടും, "മധുരം മലയാളത്തില്‍" ഒപ്പു വെച്ചും അതിനു പിന്നില്‍ പേരു എഴുതാന്‍ ദുര്‍ഗ്ഗയെ സഹായിച്ചും ഇരിക്കുമ്പോള്‍ "ഊണു കാലമായി " എന്നു ആരോ പറഞ്ഞതും,കോണ്‍ഫെറെന്‍സ്‌ റൂം കാലി...

ഞാനും ഒരില സ്വന്തമാക്കി ഊണു കഴിച്ചു.
തിരിച്ചെത്തിയപ്പോളേക്കും അടുത്ത ആഘോഷവുമായി അതുല്യേച്ചി മുന്നില്‍..

"പ്രിയ മാലോകരെ ബൂലോകരെ.. നമുക്കു ക്വിസ്സ്‌ പ്രോഗ്രാം ആരംഭിക്കാം.."

ക്വിസ്സ്‌ ചോദ്യങ്ങളുടെ ഉത്തരമായി...
'അഞ്ജലി'യെ കണ്ടു പിടിച്ച കെവിനും,
വരമൊഴിക്കു ജന്മം നല്‍കിയ സിബുവും,
സെര്‍വറുകള്‍ ഓടിക്കുന്ന ശനിയനും, അനിലേട്ടനും, എവുരാനും അരങ്ങത്തു വന്നു..

പിന്നീടെപ്പോഴോ ചോദ്യങ്ങള്‍ "അക്ഷരങ്ങളിലും" , "തോന്ന്യാക്ഷരങ്ങളിലും" കുടുങ്ങി കിടന്നപ്പോള്‍, "ഇതു ബൂലോഗ ക്വിസ്സ്‌ അല്ല, കുടുംബ ക്വിസ്സ്‌ ആണു" എന്നു പറഞ്ഞു കുമാര്‍ നയിച്ച ഒരുപക്ഷം ബഹളം വെയ്ക്കുകയും, ഇറങ്ങിപ്പോക്കു ഭീഷണി മുഴക്കുകയും ചെയ്തു.
അങ്ങനെ ചുളുവില്‍ ജയിക്കാമെല്ലോ എന്ന ഞങ്ങടെ മനക്കോട്ടയെ തകര്‍ത്തു അവര്‍ വീണ്ടും അവിടെ തുടര്‍ന്നു.

ഇത്രയും നാള്‍ കണ്‍കെട്ടു വിദ്യ കാണിച്ചു പറ്റിച്ചവരെ, ശരിക്കൊന്നു പറ്റിക്കാനായി ഒരു കണ്‍കെട്ടു നടത്തുകയും അതില്‍ ആരും വിജയം 'കാണാതെ' പോകുകയും ചെയ്തു.

ചുരുക്കിപറഞ്ഞാല്‍ (ഇത്രേം പറഞ്ഞിട്ടോ ??) ഉച്ചവരെ ഒന്നും മിണ്ടാതിരുന്ന സു ഒറ്റക്കു നേടിയ ഒരു അശ്വമേധം ആയിരുന്നു ഞങ്ങളുടെ ജയം.

ആഘോഷം തീരുന്നില്ല തുടങ്ങിയതല്ലേ ഉള്ളൂ, എന്നു ചോദിച്ചുകൊണ്ടു ഉമേച്ചിയേയും അവസാനം എത്തി.

എല്ലാവരും കയ്യൊപ്പിട്ട ഓര്‍മക്കുറിപ്പും, ബിരിയാണിക്കുട്ടി അയച്ചുതന്ന കീചെയിനും കയ്യില്‍ വാങ്ങി
ഇത്ര പെട്ടെന്നു തീര്‍ന്നൊ എന്ന മനോവിഷമത്തില്‍ അങ്ങനെ നിന്നു.

(പ്രത്യേകം പറയട്ടെ, ബിരിയാണിക്കുട്ടീ ആ ഐഡിയായും ,പിന്നെ എല്ലാ റ്റാഗിലും എഴുതി അതിവിടെ എത്തിക്കാനുള്ള ആ മനസ്സും..)


മനസ്സില്‍ അദ്ഭുതവും, ആഹ്ലാദവും , ഇത്തിരി വിഷമവും..
കയ്യില്‍ ഓര്‍മ്മക്കുറിപ്പും, കീ ചെയിനുമായി...
എല്ലാവരോടും യത്ര പറഞ്ഞു ഞാന്‍ പതിയെ പുറത്തേക്കു..

(സമര്‍പ്പണം: ക്ലബ്ബില്‍ വന്ന പോസ്റ്റിനേ യഥാര്‍ത്ഥ്യമാക്കിയ അതുല്യേച്ചിക്കും വിശ്വേട്ടനും , അതിനെ വിജയമാക്കിയ എല്ലാ ബ്ലൊഗ്‌ സുഹൃത്തുക്കള്‍ക്കും)

കുറിപ്പ്‌:
"ഇതു എന്തിനാണു ഇത്ര വൈകി പോസ്റ്റുന്നത്‌.. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലെ"
"അതു ഇവിടെ എത്തിയവര്‍ക്കു.. പക്ഷെ ഇവിടെ വരാന്‍ പറ്റാതെ ഭൂമിയുടെ മറ്റേതോ കോണില്‍ നമ്മളെ ഓര്‍ത്തും ഫൊണില്‍ വിളിച്ചും,കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടി ഇരുന്നവര്‍ക്കു വേണ്ടി ഞാന്‍ ഇത്‌ എഴുതുയേ മതിയാവൂ.."

Tuesday

ആഘോഷം

"ആഘോഷമോ? എന്തു ആഘോഷം?"
"കളഞ്ഞു പോയ പൊന്ന് തിരികെ കിട്ടി"
"പൊന്നോ..? എത്ര പവന്‍..?"
"നൂറു പവന്‍.. പത്തരമാറ്റ്‌.."
"എന്റമ്മെ!!!"
"തനിത്തങ്കം.."
"ഓഹ്‌!!.. എന്താ ഭര്‍ത്താവിന്റെയോ കുഞ്ഞുങ്ങളുടെയൊ പിറന്നാള്‍ ആണൊ...?"
"ഇതു രണ്ടും അല്ല. അതു കളഞ്ഞു പോയാല്‍ തിരികെ കിട്ടില്ല. കാരണം അത്‌ എന്റെ ജീവന്‍ ആണ്‌..."
"അപ്പൊള്‍ പിന്നെ എന്താണീ നൂറുപവന്‍, പത്തര മാറ്റു, തനിത്തങ്കം..."
"സൌഹൃദം"

അറിയാതെ... ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ ഉത്ഭവം... മനസ്സില്‍ നിന്നുമാണ്‌..
മഴ പെയ്തൊഴിഞ്ഞ മാനം പോലെ, മനസ്സും ശാന്തം...

'പടി കടന്നു, എന്നോ അകലേക്കു പോയ ഒരു സൌഹൃദം തിരികെ എത്തിയതിലുള്ള ആഘോഷത്തിലായിരുന്നു ഞാനും അവളും...'

Thursday

നിഷിദ്ധം

"നിഷിദ്ധം"

"എന്താദ്‌?"

"ചെയ്യാന്‍ പാടില്ലാത്തത്‌.., അരുത്‌.. എന്നര്‍ത്ഥം"

"എന്താണു അരുതാത്തത്‌ ... ?"

"നിന്റെ ഈ എഴുത്തു..."

"അതെന്താ...?"

"നിന്റെ മനസ്സില്‍ ഉള്ളതു എല്ലാവരും അറിയും.."

"അതുകൊണ്ടു...?"

"അതെനിക്കിഷ്ടമല്ല"

"നിന്റെ ഇഷ്ടത്തിനു വേണോ ഞാനെപ്പോഴും പ്രവര്‍ത്തിക്കാന്‍...!!!" ദേഷ്യം കൊണ്ടു ശബ്ദം അല്‍പ്പം ഉയര്‍ന്നുവോ...

പിന്നീടൊന്നും കേട്ടതേ ഇല്ല... 'അകത്തുള്ള അവള്‍' പിണങ്ങിപ്പൊയെന്നു തോന്നുന്നു...

(സമര്‍പ്പണം: "ഞാന്‍ ഒരു പോസ്റ്റ്‌ എഴുതി വെച്ചിട്ടുണ്ടു.. ഇടണോ വെണ്ടയൊ എന്ന സംശയത്തിലാ.." എന്നു ചിന്തിക്കുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും....)

Tuesday

അഹങ്കാരം

അതെ, എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌.

അവളുടെ ദിനങ്ങള്‍ എന്നില്‍ തുടങ്ങിയിരുന്നു എന്ന അഹങ്കാരം...
അവളുടെ ചിന്തകളെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്ന അഹങ്കാരം...
അവളുടെ ശ്വസോച്ഛ്വാസം എന്നിലൂടെ ആയിരുന്നു എന്ന അഹങ്കാരം...
അവളുടെ ഹൃദയമിടിപ്പുകള്‍ ഞാനറിഞ്ഞിരുന്നു എന്ന അഹങ്കാരം...


അതെ, വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന അവളുടെ മുഖത്തെ പുഞ്ചിരിയില്‍...

എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌ ...